രാഹുൽ മാങ്കൂട്ടത്തിലിനെ പൂർണമായും തള്ളിപ്പറഞ്ഞ് രാജ്മോഹൻ ഉണ്ണിത്താൻ രംഗത്ത്
ശാരിക / തിരുവനന്തപുരം
ലൈംഗിക പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിനെ പൂർണമായും തള്ളിപ്പറഞ്ഞ് രാജ്മോഹൻ ഉണ്ണിത്താൻ എംപി രംഗത്തെത്തി. ഇത്തരം വ്യക്തികളെ ആരും ന്യായീകരിക്കാൻ തയ്യാറാകരുതെന്നും "നാറിയവനെ ചുമന്നാൽ ചുമന്നവനും നാറും" എന്നും അദ്ദേഹം രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചു. കോൺഗ്രസിൻ്റെ പ്രതിച്ഛായയ്ക്ക് കളങ്കമുണ്ടാകാതിരിക്കാൻ പാർട്ടി സ്വീകരിച്ച നടപടിയെ ഒറ്റക്കെട്ടായി അംഗീകരിക്കാനും നടപടിയോടൊപ്പം നിൽക്കാനും കേരളത്തിലെ ഓരോ കോൺഗ്രസുകാരനും തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കോൺഗ്രസ് ഈ വിഷയത്തിൽ ഒരു തെറ്റും ചെയ്തിട്ടില്ലാത്തതിനാൽ പശ്ചാത്തപിക്കേണ്ട കാര്യമില്ലെന്നും, ഒരാൾ മാത്രമാണ് പശ്ചാത്തപിക്കുകയും പ്രായശ്ചിത്തം ചെയ്യേണ്ടതും എന്നും ഉണ്ണിത്താൻ കൂട്ടിച്ചേർത്തു. രാഹുലിനെ അനുകൂലിച്ച മുൻ കെപിസിസി പ്രസിഡൻ്റ് കെ സുധാകൻ്റെ നിലപാടിനേയും ഉണ്ണിത്താൻ രൂക്ഷമായി വിമർശിച്ചു. സുധാകരൻ ഓരോ കാലത്തിനനുസരിച്ച് ഓരോന്ന് മാറി മാറി പറയുകയാണെന്നും, അദ്ദേഹത്തെ കെപിസിസി പ്രസിഡൻ്റ് സ്ഥാനത്തു നിന്നും മാറ്റിയത് എന്തുകൊണ്ടാണെന്ന് ഇപ്പോൾ മനസ്സിലായിക്കാണുമല്ലോ എന്നും ഉണ്ണിത്താൻ ചോദിച്ചു. അന്വേഷണം ആരംഭിക്കാൻ പോകുന്നതേ ഉള്ളൂ എന്നും, ഈ കാര്യം അന്വേഷിക്കാൻ അദ്ദേഹത്തിന് എന്താണ് അധികാരമെന്നും അദ്ദേഹം ചോദ്യമുയർത്തി.
അന്വേഷണത്തിൻ്റെ ഫലം എന്തായാലും പാർട്ടിയുടെ കാര്യത്തിലാണ് തങ്ങൾക്ക് ആശങ്കയെന്നും, കോൺഗ്രസിന് കളങ്കം വരുത്താനും പ്രതിച്ഛായ തകർക്കാനും പൊതു ജനമധ്യത്തിൽ പ്രതിക്കൂട്ടിലാക്കാനുമാണ് ഈ ചെറുപ്പക്കാരൻ ശ്രമിച്ചതെന്നും അദ്ദേഹം ആരോപിച്ചു. കോൺഗ്രസ് പാർട്ടി ആദ്യമെടുത്ത നിലപാടിൽ അടിയുറച്ച് നിൽക്കണമെന്നും, ഇരയ്‌ക്കെതിരെ ഒരു തരത്തിലും ശബ്ദിക്കാൻ പാർട്ടിക്ക് അവകാശമില്ലെന്നും ഉണ്ണിത്താൻ വ്യക്തമാക്കി.
ഇത് വടികൊടുത്ത് അടി മേടിച്ചതാണ്. ഇപ്പോൾ ഇര പരാതി നൽകിയത് മാധ്യമങ്ങളിലൂടെ നിരന്തരം വെല്ലുവിളിച്ചതിൻ്റെ ഫലമായാണെന്നും അദ്ദേഹം പറഞ്ഞു. രാഹുലിനെ രാജി ആവശ്യപ്പെടാൻ ഇടതുപക്ഷത്തിന് യോഗ്യതയൊന്നുമില്ലെന്നും സമാനതകളില്ലാത്ത പ്രവർത്തി മാർക്സിസ്റ്റ് പാർട്ടിയും ചെയ്തിട്ടുണ്ടെന്നും ധാർമ്മികതയെക്കുറിച്ചൊന്നും മാർക്സിസ്റ്റ് പാർട്ടിയും ബിജെപിയും പറയണ്ടെന്നും ഉണ്ണിത്താൻ കുറ്റപ്പെടുത്തി.
xzvv
