എം.വി. ഗോവിന്ദന്‍റേത് വേര്‍പിരിഞ്ഞ പ്രണയിനിയുടെ പ്രണയാര്‍ദ്രമായ അപേക്ഷ ; വി.ഡി. സതീശൻ

ഷീബ വിജയൻ
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നടത്തിയ പ്രസ്താവന ആര്‍.എസ്.എസ്-സി.പി.എം കൂട്ടുകെട്ടിനെ ഓര്‍മിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അനവസരത്തിലുള്ളതാണെന്ന് തോന്നുമെങ്കിലും ബുദ്ധിപൂര്‍വമായി സി.പി.എം അവരുടെ സംസ്ഥാന സെക്രട്ടറിയെ കൊണ്ട് നടത്തിച്ച പ്രസ്താവനയാണ്. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്‍റെ തൊട്ടുതലേന്ന് എന്തുകൊണ്ടാണ് പഴയ സൗഹൃത്തെ കുറിച്ച് സി.പി.എം ഓര്‍ത്തത്? നമ്മള്‍ ഇടക്ക് വേര്‍പിരിഞ്ഞെങ്കിലും നമ്മള്‍ വലിയ കൂട്ടുകാരായിരുന്നെന്ന ഒരു പ്രണയിനിയുടെ പ്രണയാര്‍ദ്രമായ അപേക്ഷ പോലെ ഇപ്പോള്‍ സഹായിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും വി.ഡി. സതീശൻ പരിഹസിച്ചു. ഇന്ന് മലക്കം മറിയാന്‍ നടത്തുന്ന ശ്രമത്തിനിടയില്‍ ഗോവിന്ദനും നിലമ്പൂരിലെ എല്‍.ഡി.എഫ് സ്ഥാനാർഥിയും പറഞ്ഞത്, അത് ശരിയാണെന്നും അടിയന്തരാവസ്ഥ കാലത്ത് മാത്രം ഉണ്ടായിട്ടുള്ള കൂട്ടുകെട്ടാണെന്നുമാണ്. ജനസംഘവുമായി പോലുമല്ല ജനതാപാര്‍ട്ടിയുമായുള്ള കൂട്ടുകെട്ടാണെന്നാണ് പറയുന്നത്. 1975ന് മുമ്പ് 67ല്‍ സി.പി.എമ്മിന് ജനസംഘവുമായി കൂട്ടുകെട്ടുണ്ടായിരുന്നു. 1975ലെ കൂട്ടുകെട്ടില്‍ പ്രതിഷേധിച്ചാണ് കമ്യൂണിസ്റ്റ് മാര്‍ക്‌സിറ്റ് പാര്‍ട്ടിയുടെ അഖിലേന്ത്യ ജനറല്‍ സെക്രട്ടറിയായിരുന്ന സുന്ദരയ്യ രാജിവെച്ചത്. സുന്ദരയ്യയുടെ രാജിക്കത്ത് പാര്‍ട്ടി പൂഴ്ത്തിവെക്കുകയായിരുന്നു. അദ്ദേഹത്തിന്റെ മരണ ശേഷമാണ് കത്ത് പുറത്തുവന്നത്. സാമ്രാജ്യത്വ മനോഭാവമുള്ള പാരമിലിട്ടറി ഫാഷിസ്റ്റുകളായ ആര്‍.എസ്.എസുമായി എന്റെ പാര്‍ട്ടി കൂട്ട് കൂടുന്നത് ജനാധിപത്യത്തിന്റെ അന്ത്യത്തിനും ഇടതുപക്ഷ പാര്‍ട്ടികളുടെ അവസാനത്തിനും കാരണമാകുമെന്നും അതിന് കൂട്ടുനില്‍ക്കാനില്ലെന്നുമാണ് സുന്ദരയ്യ രാജിക്കത്തില്‍ എഴുതിയതെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
adsadsads