വില്യം ലായി തായ്‌വാന്‍റെ പുതിയ പ്രസിഡന്‍റാകും


കുഴപ്പക്കാരനെന്ന് ചൈന മുദ്രകുത്തിയ വില്യം ലായി തായ്‌വാന്‍റെ പുതിയ പ്രസിഡന്‍റാകും. ഭരണകക്ഷിയായ ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി (ഡിപിപി) സ്ഥാനാർഥിയും നിലവിലെ വൈസ് പ്രസിഡന്‍റുമായ അദ്ദേഹം ഇന്നലത്തെ പൊതു തെരഞ്ഞെടുപ്പിൽ വ്യക്തമായ ലീഡ് നേടി. വോട്ടെണ്ണൽ തുടങ്ങി മണിക്കൂറുകൾകക്കം പ്രതിപക്ഷ കുമിതാംഗ് പാർട്ടി (കെഎംടി) സ്ഥാനാർഥി ഹു യു ഇഹ് പരാജയം സമ്മതിച്ചു. ചൈനീസ് ഭീഷണിയിൽനിന്ന് തായ്‌വാനെ സംരക്ഷിക്കുമെന്ന് വില്യം ലായി പറഞ്ഞു. തായ്‌വാൻ ജനതയ്ക്കു ജനാധിപത്യമാണ് സ്വീകാര്യമെന്ന് തെരഞ്ഞെടുപ്പു തെളിയിച്ചതായി പ്രസിഡന്‍റ് സായ് ഇംഗ് വെൻ പ്രതികരിച്ചു. തായ്‌വാൻ− ചൈന ബന്ധത്തിനു പുറമേ ചൈന−അമേരിക്ക ബന്ധത്തിലും നിർണായക വഴിത്തിരിവായിരിക്കും വില്യം ലായിയുടെ തെരഞ്ഞെടുപ്പ്. കടുത്ത ചൈനീസ് വിരുദ്ധത പുലർത്തുന്ന പ്രസിഡന്‍റ് സായ് ഇംഗ് വെന്നിന്‍റെ അതേ നയങ്ങൾ തന്നെയായിരിക്കും വില്യം ലായിയും തുടരുക. 

തായ്‌വാന്‍റെ സ്വാതന്ത്ര്യത്തിനു പ്രാധാന്യം കൊടുക്കുന്ന ലായി, അമേരിക്കയുമായുള്ള ബന്ധം ശക്തമാക്കും. ലായി സമാധാനത്തിനു ഭീഷണിയാണെന്ന് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി മുന്പ് പറഞ്ഞിട്ടുണ്ട്. സായി ഇംഗ് വെന്നിന്‍റെ എട്ടു വർഷ ഭരണം തായ്‌വാൻ−ചൈന ബന്ധത്തിലെ ഏറ്റവും കല്ലുകടിയേറിയ കാലമായിരുന്നു. ചൈനീസ് സേന ഏറ്റവും കൂടുതൽ തവണ സൈനിക പ്രകോപനമുണ്ടാക്കിയത് ഇക്കാലത്താണ്. തെരഞ്ഞെടുപ്പ് നടന്ന ഇന്നലെ ചൈനയുടെ എട്ടു യുദ്ധവിമാനങ്ങളും ആറ് യുദ്ധക്കപ്പലുകളും തായ്‌വാനു സമീപമുണ്ടായിരുന്നു. ജനാധിപത്യ ഭരണകൂടമുള്ള തായ്‌വാനെ വിഘടിത പ്രവിശ്യയായിട്ടു മാത്രം പരിഗണിക്കുന്ന ചൈനയ്ക്കുള്ള തിരിച്ചടികൂടിയാണ് തെരഞ്ഞെടുപ്പു ഫലം. ചൈനയുമായി നല്ല ബന്ധത്തിനു വാദിക്കുന്ന കുമിതാംഗ് പാർട്ടിയെ തായ്‌വാൻ ജനത തള്ളിക്കളഞ്ഞിരിക്കുന്നു. പാർലമെന്‍റിലെ 113 സീറ്റുകളിലേക്കും ഇന്നലെ തെരഞ്ഞെടുപ്പു നടന്നു. ഇതിന്‍റെ ലീഡ് നില വ്യക്തമായിട്ടില്ല.

article-image

xcvxv

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed