കാലിക്കറ്റ് സർവകലാശാലയിൽ പൂജ്യം മാർക്ക് കിട്ടിയ വിദ്യാർത്ഥിയെ ജയിപ്പിച്ചു

മലപ്പുറം: കാലിക്കറ്റ് സർവകലാശാലയിൽ വീണ്ടും മാർക്ക് ദാന ആരോപണം. പ്രാക്ടിക്കൽ പരീക്ഷയിൽ പൂജ്യം മാർക്ക് കിട്ടിയ വിദ്യാർത്ഥിയെ സർവ്വകലാശാല ജയിപ്പിച്ചു. പാലക്കാട് ചിറ്റൂർ ഗവൺമെൻറ് കോളേജിലെ വിദ്യാർത്ഥിയെ ആണ് സർവ്വകലാശാല സിൻഡിക്കേറ്റ് ആറു മാർക്ക് നൽകി ജയിപ്പിച്ചെടുത്തത്. എംഎസ്എഫ് ആണ് പരാതിയുമായി രംഗത്തെത്തിയത്.
ബിഎസ്‌സി ബോട്ടണി പഠിക്കുന്ന വിദ്യാർത്ഥിക്ക് തിയറി പരീക്ഷയ്ക്ക് അമ്പത് ശതമാനം മാർക്ക് ലഭിച്ചത് പരിഗണിച്ച് പ്രാക്റ്റിക്കൽ പരീക്ഷക്ക് പാസാവാൻ ആവശ്യമായ 6 മാർക്ക് അനുവദിക്കണമെന്ന് കോളേജ് പ്രശ്ന പരിഹാര സമിതിക്ക് അപേക്ഷ നൽകിയിരുന്നു. നിയമപരമായി സാധ്യതയില്ലെന്ന് കാണിച്ച് അന്നത്തെ സിൻഡിക്കേറ്റ് പരീക്ഷ സ്റ്റാൻഡിങ് സമിതി വിദ്യാർത്ഥിയുടെ അപേക്ഷ നിരസിച്ചു. പുതിയ സിൻഡിക്കേറ്റ് വന്നതോടെ വിദ്യാർത്ഥി സർവ്വകലാശാല പ്രശ്ന പരിഹാര സമിതിക്ക് വീണ്ടും അപേക്ഷ നൽകി. സമിതിയുടെ ശുപാർശ പരിഗണിച്ച് മാർക്ക് നൽകാനായിരുന്നു സിൻഡിക്കേറ്റിന്റെ തീരുമാനം.
വിദ്യാർത്ഥിയുടെ ആവശ്യം ന്യായമാണെന്നായിരുന്നു പുതിയ സിൻഡിക്കേറ്റ് ഉപസമിതിയുടെ കണ്ടെത്തൽ. സിൻഡിക്കേറ്റ് തീരുമാനം വൈസ് ചാൻസലർ അംഗീകരിച്ചതായുള്ള സ്റ്റുഡന്റ് വെൽഫെയർ ഡീനിന്റെ ഉത്തരവും വന്നു. ചിറ്റൂർ കോളജിൽ നിന്നുള്ള സിൻഡിക്കേറ്റ് അംഗത്തിന്റെ സ്വാധീനത്തിലാണ് മാർക്ക് നൽകിയതെന്നാണ് എംഎസ്എഫിന്റെ ആരോപണം.
adsadsadsadsads