കൂട്ടക്കൊലപാതകിയെ ജപ്പാൻ തൂക്കിലേറ്റി

ജപ്പാനിൽ വണ്ടിയിടിപ്പിച്ചും കത്തിക്കു കുത്തിയും ഏഴു പേരെ കൊലപ്പെടുത്തിയ യുവാവിനെ തൂക്കിലേറ്റി. തോമോഹിരോ കാട്ടോ എന്ന യുവാവ് 2008ൽ ടോക്കിയോയിലെ അക്കിഹാബാരയിൽ നടത്തിയ കൂട്ടക്കൊല ജപ്പാനിലുടനീളം ഞെട്ടലുണ്ടാക്കിയിരുന്നു. കാൽനടയാത്രക്കാർക്കിടയിലേക്കു ട്രക്ക് ഓടിച്ചുകയറ്റി മൂന്നു പേരെയും തുടർന്നു കഠാര ഉപയോഗിച്ചു നാലു പേരെയും വധിക്കുകയായിരുന്നു. എട്ടു പേർക്കു പരിക്കേൽക്കുകയുമുണ്ടായി.
സ്ഥലത്തുവച്ചുതന്നെ പിടിയിലായ തോമാഹിരോ കുറ്റം സമ്മതിച്ചു. സന്പന്നകുടുംബത്തിൽ ജനിച്ച ഇയാൾ ഇന്‍റർനെറ്റിൽ നേരിട്ട അവഗണനയും ഭീഷണിയുമാണു കൃത്യത്തിനു പ്രേരിപ്പിച്ചതെന്നു പറഞ്ഞു. ഇന്നലെ ടോക്കിയോയിലെ ജയിലിലാണ് തൂക്കിക്കൊന്നത്.