ഗ്രീസിൽ ചരക്കുവിമാനം തകർന്നു വീണു; എട്ടു മരണം
സെർബിയയിൽനിന്നു ബംഗ്ലാദേശിലേക്ക് ആയുധങ്ങളുമായി പോകുകയായിരുന്ന ചരക്കുവിമാനം വടക്കൻ ഗ്രീസിൽ തകർന്നുവീണ് എട്ടു പേർ മരിച്ചു. ശനിയാഴ്ച രാത്രി കവാല നഗരത്തിനു സമീപമുള്ള മലനിരകളിലാണു തകർന്നുവീണത്.
കുഴിബോംബുകൾ അടക്കം 11 ടൺ ആയുധങ്ങളാണു വിമാനത്തിലുണ്ടായിരുന്നത്. സുരക്ഷ ഉറപ്പുവരിത്തിയ ശേഷമേ രക്ഷാപ്രവർത്തകർ അപകടമേഖലയിലേക്കു പോകൂ. രണ്ടു കിലോമീറ്റർ ചുറ്റളവിലുള്ള ഒരാളും വീടിനു പുറത്തിറങ്ങരുതെന്നു നിർദേശിച്ചു. ഇന്നലെ രാവിലെ ഡ്രോണുകൾ ഉപയോഗിച്ച് അപകടമേഖല നിരീക്ഷിക്കുന്നുണ്ട്. സുരക്ഷിതമെന്ന് ഉറപ്പാക്കിയശേഷം കരസേന, ബോംബ് സ്ക്വാഡ്, അണുശക്തി വിഭാഗം ഉദ്യോഗസ്ഥർ എന്നിവർ അപകടമേഖലയിലേക്കു പോകും.
യുക്രെയ്നിലെ മെറിഡിയൻ കാർഗോ എയർലൈൻസിന്‍റെ ആന്‍റനോവ് -12 വിമാനം പറന്നുയർന്നതിനു പിന്നാലെ എൻജിൻ പ്രശ്നം ശ്രദ്ധയിൽപ്പെട്ട പൈലറ്റ്, കവാല വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗിന് അനുമതി ചോദിച്ചിരുന്നു. എന്നാൽ, ലാൻഡിംഗിനു മുന്പേ അപകടം സംഭവിക്കുകയായിരുന്നു. ജോർദാൻ, സൗദി, ഇന്ത്യ വഴി ബംഗ്ലാദേശിലെത്താനായിരുന്നു ലക്ഷ്യമിട്ടിരുന്നത്.



