തായ്‌വാൻ സ്വാതന്ത്ര്യം പ്രഖ്യാപിച്ചാൽ യുദ്ധത്തിന് മടിക്കില്ല: ചൈന

തായ്‌വാൻ സ്വാതന്ത്ര്യം പ്രഖ്യാപിച്ചാൽ "ഒരു യുദ്ധം ആരംഭിക്കാൻ മടിക്കില്ല" എന്ന് ചൈനയുടെ പ്രതിരോധ മന്ത്രി യുഎസ് പ്രതിരോധമന്ത്രിക്ക് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ കുറച്ച് നാളുകളായി തായ്‍വാന് നേരെയുള്ള ചൈനയുടെ പ്രകോപനങ്ങളുടെ ഏറ്റവും അവസാനത്തെതാണ് ഇന്നലെ പുറത്ത് വന്നത്. തായ്‍വാനെ ചൊല്ലിയുള്ള ചൈന, യുഎസ് നയതന്ത്ര സംഭാഷണത്തിന്‍റെ ഏറ്റവും ഒടുവിലാണ് ചൈനയുടെ ഭീഷണി. സിംഗപ്പൂരിൽ ഇന്നലെ നടന്ന ഷാംഗ്രി-ലാ സംഭാഷണ സുരക്ഷാ ഉച്ചകോടിക്കിടെയാണ് ചൈനയുടെ അവകാശവാദം.
യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനുമായി നടന്ന കൂടിക്കാഴ്ചയ്ക്കിടെയാണ് ജനാധിപത്യ, സ്വയംഭരണമുള്ള തായ്‌വാനെ ബെയ്ജിംഗ് സ്വന്തം പ്രദേശമായി അവകാശപ്പെട്ടത്. ആവശ്യമെങ്കിൽ ബലപ്രയോഗത്തിലൂടെ ഒരു ദിവസം ദ്വീപ് പിടിച്ചെടുക്കാനും മടിക്കില്ലെന്ന് ചൈനീസ് പ്രതിരോധ മന്ത്രി വെയ് ഫെങ്ഹെ ലോയ്ഡ് ഓസ്റ്റിനെ അറിയിച്ചു. ഇതോടെ പ്രദേശത്ത് വീണ്ടും സംഘര്‍ഷ സാധ്യത ഉടലെടുത്തു.
റഷ്യയുടെ, യുക്രൈന്‍ അധിനിവേശത്തിന് പിന്നാലെ ചൈന, തായ്‍വാന് നേരെയുള്ള അവകാശവാദം കടുപ്പിച്ചിരുന്നു. തായ്‌വാനെ ചൈനയിൽ നിന്ന് വേർപെടുത്താൻ ആരെങ്കിലും തുനിയുകയാണെങ്കിൽ, എന്ത് വിലകൊടുത്തും യുദ്ധം ചെയ്യാൻ ചൈനീസ് സൈന്യം മടിക്കില്ലെന്നും വെയ് ഓസ്റ്റിന് മുന്നറിയിപ്പ് നൽകി.
ഏത് 'തായ്‌വാൻ സ്വാതന്ത്ര്യ' ഗൂഢാലോചനയും ബീജിംഗ് തകർക്കും. മാതൃരാജ്യത്തിന്‍റെ ഏകീകരണം ദൃഢനിശ്ചയത്തോടെ ഉയർത്തിക്കാട്ടും. തായ്‌വാൻ ചൈനയുടെ തായ്‌വാൻ ആണെന്നും ചൈനീസ് മന്ത്രി അവകാശപ്പെട്ടു. ' അതിനൊരിക്കലും വിജയിക്കാന്‍ കഴിയില്ല." ചൈനീസ് പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു.
"തായ്‌വാൻ കടലിടുക്കിൽ ഉടനീളം സമാധാനത്തിന്‍റെയും സുസ്ഥിരതയുടെയും പ്രാധാന്യം വീണ്ടും ഉറപ്പിച്ചു. അതോടൊപ്പം നിലവിലുള്ള അവസ്ഥയിലേക്കുള്ള ഏകപക്ഷീയമായ മാറ്റങ്ങളോടുള്ള എതിർപ്പ് ചൈനയോട് അറിയിച്ചു.
കൂടാതെ തായ്‌വാനുമായുള്ള കൂടുതൽ അസ്ഥിരപ്പെടുത്തുന്ന നടപടികളിൽ നിന്ന് വിട്ടുനിൽക്കാനും ചൈനയോട് ആവശ്യപ്പെട്ടു എന്നായിരുന്നു സംഭവത്തോടെ പ്രതികരിക്കവേ യുഎസ് ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ഡിഫൻസ്. ടെൻഷൻസ് അറിയിച്ചത്.അടുത്ത കാലത്തായി ദ്വീപിന്‍റെ വ്യോമ പ്രതിരോധ ഐഡന്‍റിഫിക്കേഷൻ സോണിലേക്ക് (ADIZ) ചൈനീസ് വിമാനങ്ങള്‍ നിരന്തരം നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതില്‍ തായ്‌വാനും പ്രതിഷേധം അറിയിച്ചു. യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍, കഴിഞ്ഞ മാസം ജപ്പാന്‍ സന്ദര്‍ശിച്ചപ്പോള്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരമായി ചൈന ആക്രമിച്ചാൽ യുഎസ് തായ്‌വാനെ സൈനികമായി പ്രതിരോധിക്കുമെന്ന് അവകാശപ്പെട്ടിരുന്നു.
എന്നാല്‍, ഈ പ്രതിരോധം നേരിട്ടായിരിക്കുമോ അല്ലയോ എന്ന കാര്യത്തില്‍ യുഎസ് ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. തായ്‍വാന്‍റെ കാര്യത്തില്‍ യുഎസിന്‍റെത് 'തന്ത്രപരമായ അവ്യക്തത' യാണെന്ന ആരോപണവും ഇതിനിടെ ഉയര്‍ന്നിരുന്നു.