ഇന്റർപോളിലെ അംഗത്വത്തിൽ നിന്ന് റഷ്യൻ സർക്കാരിനെ പുറത്താക്കാൻ നീക്കവുമായി ബ്രിട്ടൺ
ഇന്റർപോളിലെ അംഗത്വത്തിൽ നിന്ന് റഷ്യൻ സർക്കാരിനെ പുറത്താക്കണമെന്ന് യുക്രൈനിയൻ സർക്കാർ അഭ്യർത്ഥിച്ചു, അതിനുളള എല്ലാ അന്താരാഷ്ട്ര ശ്രമങ്ങളും ബ്രിട്ടൻ നയിക്കുമെന്നും പ്രിതി പട്ടേൽ വ്യക്തമാക്കി.
നിലവിൽ 195 രാജ്യങ്ങളാണ് ഇന്റർപോളിലുള്ളത്. തീവ്രവാദം, സൈബർ കുറ്റകൃത്യങ്ങൾ, സംഘടിത കുറ്റകൃത്യങ്ങൾ തുടങ്ങിയ രാജ്യാന്തര കുറ്റകൃത്യങ്ങൾക്കെതിരെയുള്ള അന്വേഷണത്തിൽ അന്താരാഷ്ട്ര സഹകരണം ഉറപ്പാക്കുന്ന ഏജൻസിയാണ് ഇന്റർപോൾ. 1990 മുതൽ ഇന്റർപോളിൽ അംഗമാണ് റഷ്യ.
ഇന്റർപോളിലെ റഷ്യയുടെ അംഗത്വത്തിനെതിരേ നേരത്തെ തന്നെ യുക്രൈൻ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.
2018ൽ റഷ്യൻ ഉദ്യോഗസ്ഥനായ അലക്സാണ്ടർ പ്ലോകോപുചുക് ഇന്റർപോളിന്റെ തലവനായി വന്നാൽ അംഗത്വത്തിൽ നിന്ന് പിന്മാറുമെന്ന് അന്നത്തെ യുക്രൈൻ ആഭ്യന്തരവകുപ്പ് മന്ത്രി ആർസെൻ അവകോവ് പറഞ്ഞിരുന്നു. റഷ്യൻ പ്രതിനിധി ഇന്റർപോൾ മേധാവി ആയി വരുന്നത് ലോകത്തിനാകെ ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് ദക്ഷിണ കൊറിയൻ കിം ജോങ് യാങ്ങിനെ ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുകയായിരുന്നു.

