യുക്രൈനിൽ നിന്ന് വിദ്യാർത്ഥികളുമായി എയർഇന്ത്യയുടെ ആദ്യ വിമാനം തിരിച്ചെത്തി

യുദ്ധഭീതിയിൽ നിലനിൽക്കുന്ന യുക്രൈനിൽ നിന്ന് വിദ്യാർത്ഥികളുമായി എയർഇന്ത്യയുടെ ആദ്യ പ്രത്യേക വിമാനം ഡൽഹിയിൽ തിരിച്ചെത്തി. 242 യാത്രക്കാരാണ് പുലർച്ചെ ഡൽഹിയിൽ തിരിച്ചെത്തിയത്.
വരും ദിവസങ്ങളിൽ യുക്രൈനിൽ നിന്ന് കൂടുതൽ പേരെ എത്തിക്കാനാണ് സർക്കാർ തീരുമാനം. വ്യാഴം, ശനി ദിവസങ്ങളിൽ രണ്ട് പ്രത്യേക വിമാനങ്ങൾ കൂടി ഉണ്ടാകുമെന്ന് എയർഇന്ത്യ അറിയിച്ചു. ഇതിനുളള ബുക്കിങ് നടപടികളും എയർഇന്ത്യ ആരംഭിച്ചു കഴിഞ്ഞു. യുക്രൈനിൽ സ്ഥിതി സങ്കീർണമായതോടെയാണ് എംബസി ഉദ്യോഗസ്ഥരേയും കുടുംബാംഗങ്ങളേയും, വിദ്യാർത്ഥികളേയും, ജോലി ചെയ്യുന്ന മറ്റ് ഇന്ത്യക്കാരേയും തിരിച്ചെത്തിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. യുക്രൈനിലെ ഇന്ത്യൻ എംബസിയിൽ വളരെ കുറച്ച് ജീവനക്കാർ മാത്രമെ ഇനി തുടരുകയുളളു. അത്യാവശ്യക്കാരല്ലാത്ത ഇന്ത്യക്കാർ തിരിച്ചെത്തണമെന്ന് കേന്ദ്ര സർക്കാർ നേരത്തെ ആവശ്യപ്പെട്ടിരുന്നു. −
ഇന്നലെ യുക്രൈന്റെ വിമത മേഖലയിലേക്ക് റഷ്യൻ സൈന്യം കടന്നുവെന്ന റിപ്പോർട്ട് വന്നിരുന്നു. നിലവിൽ യുക്രൈനിലെ സ്വതന്ത്ര്യ പ്രവിശ്യയായ ഡൊനെറ്റ്‌സ്‌കിലേക്ക് സൈന്യം പ്രവേശിച്ചിട്ടുണ്ട്. വൈകാതെ വിമത പ്രവിശ്യയായ ലുഹാന്‍സ്‌കിലേക്കും പ്രവേശിക്കുമെന്നാണ് വിവരം. യുദ്ധ ടാങ്കുകളടക്കം വൻ സൈനിക വ്യൂഹമാണ് അതിർത്തി കടന്നത്. യുക്രൈനെതിരെ പുതിയ സൈനിക നീക്കമുണ്ടാകുമെന്ന് ടെലിവിഷനിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ഇന്നലെ വ്‌ളാഡമിർ പുടിൻ പ്രഖ്യാപിച്ചിരുന്നു. വിഘടിച്ചു നിൽക്കുന്ന ഡൊനെറ്റ്‌സ്‌ക്, ലുഹാൻസ്‌കെ എന്നീ പ്രവിശ്യകളുടെ സ്വാതന്ത്ര്യം റഷ്യ അംഗീകരിക്കുന്നു. റഷ്യൻ അനുകൂലികളുടെ പ്രവിശ്യയിലേക്ക് റഷ്യ സൈന്യത്തെ അയക്കുന്നത് അവിടെ സമാധാനം നിലനിർത്താനാണെന്നും വ്‌ളാദമിർ പുടിൻ വ്യക്തമാക്കിയിരുന്നു.