കെപിഎസി ലളിതയുടെ സംസ്‌കാരം ഇന്ന്; ഔദ്യോഗിക ബഹുമതികളോടെ വടക്കാഞ്ചേരിയിലെ വീട്ടുവളപ്പിൽ‍


അന്തരിച്ച നടി കെപിഎസി ലളിതയുടെ സംസ്‌കാരം ഇന്ന്. വൈകീട്ട് വടക്കാഞ്ചേരിയിലെ വീട്ടുവളപ്പിൽ‍ നടക്കും. ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാര ചടങ്ങുകൾ‍. രാവിലെ 8 മുതൽ‍ 11.30 വരെ തൃപ്പൂണിത്തുറ ലായം ഓഡിറ്റോറിയത്തിൽ‍ ഭൗതികദേഹം പൊതുദർ‍ശനത്തിന് വെക്കും. തൃശ്ശൂരിലും സംഗീതനാടക അക്കാദമി ഹാളിലും പൊതുദർ‍ശനമുണ്ടാകും. തുടർന്ന് വടക്കാഞ്ചേരിയിലെ വീട്ടിൽ സംസ്കാരചടങ്ങുകൾ നടക്കും. ഇന്നലെ രാത്രിയോടെയായിരുന്നു കെപിഎസി ലളിത അന്തരിച്ചത്. 74 വയസായിരുന്നു. കരൾ‍ രോഗത്തെ തുടർ‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു, ചികിത്സ പുരോഗമിക്കുന്നതിനിടെ തൃപ്പൂണിത്തുറയിലെ വസതിയിൽ‍ വെച്ചാണ് അന്ത്യം സംഭവിച്ചത്. മരണവാർത്തയറിഞ്ഞു ഇന്നലെ രാത്രി തന്നെ തൃപ്പൂണിത്തുറയിലെ വീട്ടിൽ നിരവധി സിനിമാ പ്രവർത്തകരും സാംസ്കാരിക രാഷ്ട്രീയ പ്രതിനിധികളും അന്ത്യോപചാരമർപ്പിക്കാൻ എത്തി.

സ്വയം വരം, അനുഭവങ്ങൾ പാളിച്ചകൾ, ചക്രവാളം, കൊടിയേറ്റം, പൊൻമുട്ടയിടുന്ന താറാവ്, വെങ്കലം, ദശരഥം, ഗോഡ്ഫാദർ, വടക്കു നോക്കി യന്ത്രം, അനിയത്തിപ്രാവ്, അമരം തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. 550ലേറെ സിനിമകളിൽ അഭിനയിച്ചു. കേരള സംഗീത നാടക അക്കാദമി ചെയർപേഴ്സണായിരുന്നു. യഥാർത്ഥ പേര് −മഹേശ്വരി അമ്മ. കെ.പി.എ.സി.−യുടെ നാടകങ്ങളിലൂടെ കലാരംഗത്ത് സജീവമായ ലളിത തോപ്പിൽ ഭാസിയുടെ കൂട്ടുകുടുംബത്തിലൂടെയാണ് ചലച്ചിത്ര രംഗത്ത് എത്തിയത്. 1978−ൽ ചലച്ചിത്ര സംവിധായകൻ ഭരതന്റെ സഹധർമ്മിണിയായി. രണ്ടു തവണ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. മകൻ സിദ്ധാർഥ് ഭരതൻ ചലച്ചിത്ര നടനാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed