അന്താരാഷ്ട്രതലത്തിൽ അംഗീകാരം നേടിയെടുക്കാനുള്ള താലിബാന്റെ ആഗ്രഹത്തെ നമുക്ക് ഉപയോഗിക്കാൻ സാധിക്കണമെന്ന് ലോകരാഷ്ട്രങ്ങളോട് ഐക്യരാഷ്ട്രസഭ
ജനീവ: അന്താരാഷ്ട്ര തലത്തിൽ അംഗീകാരം നേടിയെടുക്കാനുള്ള താലിബാന്റെ ആഗ്രഹം മാത്രമാണ് അവർക്കുമേൽ സമ്മർദം ചെലുത്താൻ യു.എൻ സെക്യൂരിറ്റി കൗൺസിലിന് മുന്നിലുള്ള ഏക വഴിയെന്ന് തുറന്നുസമ്മതിച്ച് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്രസ്.
മനുഷ്യാവകാശങ്ങളെ, പ്രത്യേകിച്ച് സ്ത്രീകളുടെ അവകാശങ്ങളെ പരിഗണിക്കും വിധം സർക്കാർ രൂപീകരിക്കാൻ താലിബാനെ നിർബന്ധിതരാക്കാൻ ഈ ഒറ്റക്കാര്യം കൊണ്ടുമാത്രമേ സാധിക്കുകയുള്ളൂവെന്ന് ആന്റോണിയോ ഗുട്രസ് പറഞ്ഞു.
‘സെക്യുരിറ്റി കൗൺസിലുള്ള എല്ലാ രാജ്യങ്ങളും ഇക്കാര്യത്തിൽ ഒറ്റക്കെട്ടായി നിൽക്കണം. അന്താരാഷ്ട്രതലത്തിൽ അംഗീകാരം നേടിയെടുക്കാനുള്ള താലിബാന്റെ ആഗ്രഹത്തെ നമുക്ക് ഉപയോഗിക്കാൻ സാധിക്കണം.
ഇത്തരത്തിൽ എല്ലാവരും ഒന്നിച്ചുനിൽക്കുന്ന ഒരു മുന്നണി രൂപപ്പെട്ടാൽ താലിബാൻ ഇൻക്ലൂസീവായ ഒരു സർക്കാർ രൂപീകരിക്കാൻ നിർബന്ധിക്കപ്പെടും. അഫ്ഗാനിൽ നിന്നുള്ള ഒഴിപ്പിക്കലുകൾ തടസം കൂടാതെ തുടരനാകും. തീവ്രവാദം വളർത്താനുള്ള മണ്ണായി അഫ്ഗാനെ മാറ്റാതിരിക്കാനും ഈ സമ്മർദങ്ങൾക്ക് സാധിക്കും,’ ആ്ന്റോണിയ ഗുട്രസ് പറഞ്ഞു.
ഈ അവസരത്തെ കുറിച്ച് തങ്ങൾ ചർച്ച നടത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. താലിബാനുമായി സംസാരിക്കാൻ തയ്യാറാണെന്നും ആന്റോണിയോ ഗുട്രസ് മാധ്യമങ്ങളോട് പറഞ്ഞു. ‘ആരോടാണ് സംസാരിക്കേണ്ടതെന്നും ഏത് വിഷയത്തിലാണ് സംസാരിക്കേണ്ടതെന്നും വ്യക്തമായി കഴിഞ്ഞാൽ ഞാൻ തന്നെ അവരോട് സംസാരിക്കാൻ തയ്യാറാണ്. നിലവിൽ ഐക്യരാഷ്ട്രസഭ പ്രതിനിധികൾ അഫ്ഗാനിസ്ഥാനിലുണ്ട്. അവർ താലിബാൻ അംഗങ്ങളുമായി ബന്ധം സൂക്ഷിക്കുന്നുണ്ട്,’ ഗുട്രസ് പറഞ്ഞു.


