കൊറോണ വൈറസ് ഉത്ഭവം: ലോകാരോഗ്യസംഘടന കഴിവുകേട് തുറന്നുകാട്ടിയതായി ആന്റണി ബ്ലിങ്കൻ
വാഷിംഗ്ടൺ: ലോകാരോഗ്യസംഘടനയ്ക്ക് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ രൂക്ഷ വിമർശനം. കൊറോണ വൈറസിന്റെ ഉത്ഭവം സംബന്ധിച്ച് അന്വേഷണം മന്ദീഭവിച്ചതിനാണ് വിമർശനം. ലോകാരോഗ്യസംഘടന തികഞ്ഞ കഴിവുകേടാണ് പുറത്തുകാണിച്ചതെന്നാണ് ബ്ലിങ്കൻ തുറന്നടിച്ചത്. ചൈനയിലെ വുഹാൻ ലാബിൽ നിന്നാണ് കൊറോണ പുറത്തേക്ക് വ്യാപിച്ചതെന്ന സംശയം ബലപ്പെട്ടിരിക്കുകയാണ്. ലോകാരോഗ്യ സംഘടനനടത്തിയ പരിശോധന ഒട്ടും സുതാര്യമായിരുന്നില്ല എന്നാണ് പരക്കെ ആക്ഷേപമുള്ളത്. ചൈനയ്‌ക്കെതിരെ നടപടി എടുക്കാത്തതിലാണ് അമേരിക്ക അമർഷം തുറന്നുപ്രകടിപ്പിച്ചത്. ലാബുകളിലെ പരിശോധനാ കാര്യത്തിൽ ചൈന സുതാര്യത കാണിക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പ്രസ്താവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിദേശകാര്യ സെക്രട്ടറിയുടെ പ്രതികരണം.
ചൈന രണ്ടാം ഘട്ട പരിശോധനയ്ക്കായി വാതിൽ തുറന്നിടണം. ആദ്യഘട്ട പരിശോധന നടത്തിയ ലോകാരോഗ്യസംഘടനയുടെ പ്രവർത്തനം തീർത്തും കഴിവുകെട്ടതാണെന്ന് തെളിഞ്ഞിരിക്കുന്നു. ജി−7 രാജ്യങ്ങളുടെ സമ്മേളനത്തിലും ചൈനയുടെ ഒറ്റയാൾ പ്രതിരോധത്തെ വിമർശിച്ചിരുന്നു. എന്താണ് ഏറ്റവും താഴെ നടക്കുന്നതെന്ന് ആഴത്തിൽ പരിശോധിക്കാൻ ലോകാരോഗ്യസംഘടന ഇനിയും വൈകരുതെന്നും ബ്ലിങ്കൻ പറഞ്ഞു.
‘ ഈ വിഷയത്തിൽ പൂർണ്ണമായ ഉത്തരവാദിത്വം നമുക്കുതന്നെ. എന്നാൽ എന്താണ് സംഭവി ച്ചതെന്ന് അറിയണം. എപ്പോൾ എവിടെ നിന്ന് വൈറസ് വന്നു എന്നും കണ്ടെത്തണം. ഭാവിയിൽ ഇത്തരം പ്രശ്‌നങ്ങൾ വരാതിരിക്കാനും പദ്ധതിവേണം. ചുരുങ്ങിയത് അടുത്ത ഒരു മഹാമാരി വരാതിരിക്കാൻ എന്തൊക്കെ മുൻകരുതലെടുക്കണമെന്നും കണ്ടെത്തണം’ ബ്ലിങ്കൻ പറഞ്ഞു.