നേപ്പാൾ യാത്രാവിലക്ക് നീട്ടി; കാഠ്മണ്ഡുവിൽ കുടുങ്ങി അയ്യായിരത്തോളം സൗദി പ്രവാസികൾ

കാഠ്മണ്ഡു: നേപ്പാൾ വഴി യാത്ര ചെയ്യുന്ന സൗദി പ്രവാസികൾക്ക് വീണ്ടും തിരിച്ചടി. അന്താരാഷ്ട്ര വിമാന യാത്രാ വിലക്ക് നേപ്പാൾ മെയ് 31 വരെ നീട്ടി. അയ്യായിരത്തോളം പേരാണ് കാഠ്മണ്ഡുവിൽ കുടുങ്ങിയത്. കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിലാണ് ഈ മാസം ആറാം തിയ്യതി മുതൽ നിലവിൽ വന്ന വിമാനയാത്രാ വിലക്ക് ഈ മാസം അവസാനം വരെ ദീർഘിപ്പിച്ചത്.
സൗദി അറേബ്യയിലേക്ക് പോകാൻ എത്തിയ അയ്യായിരത്തോളം പ്രവാസികളാണ് ഇതോടെ ദുരിതത്തിലായത്. നേപ്പാളിൽ 15 ദിവസം താമസിച്ച് കോവിഡ് നെഗറ്റീയതിന് ശേഷമാണ് പ്രവാസികൾ സൗദിയിലേക്ക് പോകുന്നത്. പാക്കേജിന്റെ കാലാവധി കഴിഞ്ഞതിനാൽ താമസത്തിനും ഭക്ഷണത്തിനും അധികം പണം നൽകേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ഇന്ത്യയിൽ നിന്നും സൗദിയിലേക്ക് നേരിട്ട് വിമാന സർവീസ് ഇല്ലാത്തതിനാലാണ് പ്രവാസികൾ നേപ്പാൾ വഴി യാത്ര ചെയ്യുന്നത്.