ജപ്പാനില്‍ ഹാഗിബിസ് ചുഴലിക്കാറ്റിൽ 11 പേർ മരിച്ചു: ആയിരക്കണക്കിന് പേര്‍ അഭയകേന്ദ്രങ്ങളില്‍
ടോക്കിയോ: ഹാഗിബിസ് ചുഴലിക്കാറ്റ് മൂലമുണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും പെട്ട് ജപ്പാനിലും 11 പേർ മരിച്ചു. ആയിരക്കണക്കിന് പേരാണ് ദുരിതാശ്വാസ കേന്ദ്രങ്ങളിൽ കഴിയുന്നത്. ശാന്തമഹാസമുദ്രത്തിൽ അടുത്തിടെ അനുഭവപ്പെട്ട ഏറ്റവും ശക്തമായ ഹാഗിബിസ് ചുഴലിക്കാറ്റ് ജപ്പാനിൽ വ്യാപകമായ നാശനഷ്ടമാമുണ്ടാക്കിയത്. ശക്തമായ കാറ്റിൽ വീടുകളുെട മേൽക്കൂര നിലംപതിച്ചു. വൈദ്യുതിവിതരണവും റോഡ് യാത്രയും തടസ്സപ്പെട്ടു. ഒട്ടേറെപ്പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. ശക്തമായ ചുഴലിക്കാറ്റിൽ പുഴകൾ കരകവിഞ്ഞതോടെ വലിയ പ്രദേശങ്ങൾ വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടു.
ആയിരക്കണക്കിന് പേരാണ് വീടുകൾ ഉപേക്ഷിച്ച് അഭയ കേന്ദ്രങ്ങളിൽ കഴിയുന്നത്. ചുഴലിക്കാറ്റ് വടക്കുദിശയിലൂടെ ഹോൻഷു ലക്ഷ്യമാക്കിയാണ് നീങ്ങുന്നത്. 1958-ൽ 1200 പേരുടെ മരണത്തിനിടയാക്കിയ ചുഴലിക്കാറ്റിന് തുല്യമാണിതെന്നും മേഖലയിലുള്ളവർക്ക് ജാഗ്രതാനിർദേശം നൽകിയതായും ഏജൻസി പറഞ്ഞു. സർക്കാർ അടിയന്തരയോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. പ്രധാനപ്പെട്ട രണ്ട് വിമാനക്കമ്പനികളും സേവനങ്ങൾ നിർത്തിവെച്ചു. ബുള്ളറ്റ് ട്രെയിനുകളും നിർത്തിയതായി റെയിൽവേ കമ്പനി അറിയിച്ചു. ജപ്പാനിൽ നടത്താനിരുന്ന റഗ്ബി വേൾഡ് കപ്പ് മത്സരങ്ങളും മാറ്റിവെച്ചതായി അധികൃതർ അറിയിച്ചു.

