2018−ൽ യു.എസ്.−മെക്സിക്കോ അതിർത്തിയിൽ മരിച്ചത് 283 പേർ
മെക്‌സിക്കോസിറ്റി: അനധികൃത കുടിയേറ്റക്കാരുടെ, പ്രത്യേകിച്ചും മധ്യ അമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവരുടെ ഒഴുക്കുതടയാൻ മെക്സിക്കോയും യു.എസും ശക്തമായ നയങ്ങൾ നടപ്പാക്കാനൊരുങ്ങുന്പോഴാണ് ഓസ്കറിന്റെയും മകളുടെയും മരണം. മെച്ചപ്പെട്ട ജീവിതം സ്വപ്നം കണ്ടിറങ്ങുന്ന അഭയാർഥികളുടെ ജീവിതം കടുത്ത കുടിയേറ്റ നിയമങ്ങളിൽത്തട്ടി അവസാനിച്ചുപോകുന്നതെങ്ങനെയെന്നതിന്റെ ഉദാഹരണമാണ് ഈ അച്ഛനും മകളും.
2018−ൽ 283 അഭയാർഥികൾ യു.എസ്.−മെക്സിക്കോ അതിർത്തിയിൽ മരിച്ചെന്നാണ് യു.എസ്. ബോർഡർ പട്രോൾ വിഭാഗത്തിന്റെ കണക്ക്. യഥാർഥ എണ്ണം അതിലുമേറെയാണെന്ന് മനുഷ്യവകാശ സംഘടനകൾ പറയുന്നു. യു.എസിൽ അഭയം തേടിയെത്തുന്നവരിൽ കൂടുതലും ഹോൺഡുറസ്, ഗ്വാട്ടിമാല, എൽ സാൽവദോർ എന്നീരാജ്യങ്ങളിൽ നിന്നുള്ളവരാണ്. അവിടങ്ങളിലെ കലാപസാഹചര്യത്തിൽ നിന്നും കടുത്ത ദാരിദ്ര്യത്തിൽ നിന്നും മെച്ചപ്പെട്ട ജീവിതം തേടി രക്ഷപ്പെട്ടോടുന്നവരാണ് ഇവർ. എന്നാൽ, ഇവരിൽ ഭൂരിഭാഗവും യു.എസിലെത്താനാകാതെ അതിർത്തി സംരക്ഷണവിഭാഗത്തിന്റെ പിടിയിൽപ്പെട്ട് അതിർത്തിയിൽ മരിച്ചുവീഴുന്നതും പതിവാണ്.

