ഇന്ത്യ− പാക് മത്സരങ്ങൾ തുടർച്ചയായുണ്ടാകട്ടെ: പാക് വിദേശകാര്യമന്ത്രി
ലണ്ടൻ: ലോകകപ്പിൽ ഇന്ത്യയോട് കനത്ത പരാജയം ഏറ്റുവാങ്ങിയെങ്കിലും ഇനിയും ഇരു രാജ്യങ്ങളും തമ്മിൽ നിരവധി മത്സരങ്ങൾ ഉണ്ടാകട്ടെയെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മെഹമ്മൂദ് ഖുറേഷി. ഓൾ ട്രഫോഡ് സ്റ്റേഡിയത്തിലെത്തിയ ഖുറേഷി മാധ്യമങ്ങളോട് സംസാരിക്കവേയാണ് ഈ ആഗ്രഹം മുന്നോട്ട് വച്ചത്. ഇത്തരത്തിൽ മത്സരങ്ങൾ തുടർച്ചയായി നടക്കുന്നത് ഇരു രാജ്യങ്ങളിലെയും കായിക മേഖലയ്ക്കും ക്രിക്കറ്റിനുമെല്ലാം ഏറെ ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു.
നിരന്തരമായുണ്ടാകുന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാവുകയും ഇന്ത്യ− പാക്കിസ്ഥാൻ ക്രിക്കറ്റ് പരമ്പരകൾ സംഭവിക്കുന്നതിന് തടസം നേരിടുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ആറു വർഷമായി ഇരു രാജ്യങ്ങളും മാത്രമുള്ള ഒരു ഏകദിന പരമ്പര സംഭവിച്ചിട്ടില്ല− ഖുറേഷി ചൂണ്ടിക്കാട്ടി.ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകണം. ഇന്ത്യ− പാക് പരമ്പരകൾ തുടർച്ചയായി നടക്കണം അദ്ദേഹം ആവശ്യപ്പെട്ടു. നേരത്തെ, കഴിഞ്ഞ വർഷം ഫെബ്രുവരിയിലുണ്ടായ പുൽവാമ ആക്രമണത്തിനു പിന്നാലെ പാക്കിസ്ഥാനുമായി ഇനി മത്സരങ്ങൾ ഒന്നുമുണ്ടാകില്ലെന്നും ലോകകപ്പിൽ പോലും കളിക്കേണ്ടതില്ലെന്നും ബിസിസിഐ നിലപാടെടുത്തിരുന്നു. എന്നാൽ പിന്നീട് ഐസിസിയുടെ ഉൾപ്പെടെയുള്ള ഇടപെടലിനെത്തുടർന്ന് ഇന്ത്യ നിലപാട് മാറ്റുകയായിരുന്നു.

