സെനറ്റിൽ ഹാജരാവാൻ നൈജീരിയൻ പ്രസിഡണ്ടിന് സമൻസ്
അബുജാ : നാടോടികളായ ഗോത്രവർഗക്കാരും കർഷകരും തമ്മിലുള്ള വംശീയലഹള അവസാനിപ്പിക്കാൻ സർക്കാർ സ്വീകരിച്ച നടപടികൾ വിശദീകരിക്കണമെന്ന്് നൈജീരിയൻ പാർലമെന്‍റ് പ്രസിഡണ്ട് മുഹമ്മദ് ബുഹാരിയോട് ആവശ്യപ്പെട്ടു. സെനറ്റിൽ ഹാജരാവാൻ ബുഹാരിക്ക് സമൻസയയ്ക്കുകയും ചെയ്തു.
ജനുവരിക്കുശേഷം ഈ മേഖലയിൽ 400 പേരെങ്കിലും കൊല്ലപ്പെട്ടു. ഫുലാനി വിഭാഗക്കാരാണ് ആക്രമണം നടത്തിയതെന്ന് പറയപ്പെടുന്നു. ബുഹാരിയും ഫുലാനി വിഭാഗക്കാരനായതിനാലാണ് അക്രമികൾക്ക് എതിരേ കാര്യമായ നടപടിയുണ്ടാവാത്തതെന്ന് അദ്ദേഹത്തിന്‍റെ എതിരാളികൾ ആരോപിക്കുന്നു. വംശീയ കലാപത്തിനും ഭീകരതയ്ക്കും അക്രമത്തിനും തട്ടിക്കൊണ്ടുപോകലിനും എതിരേ കർക്കശ നടപടി എടുക്കുമെന്ന് 2015ൽ പ്രസിഡണ്ടായ ഉടൻ ബുഹാരി ഉറപ്പു നൽകിയിരുന്നു.
