ട്രംപ് ജൂലൈയിൽ ബ്രിട്ടൻ സന്ദർശിക്കും
വാഷിംഗ്ടൺ : പ്രതിഷേധക്കാരെ ഭയന്ന് പലതവണ മാറ്റിവെച്ച യു.എസ് പ്രസിഡണ്ട് ഡോണാൾഡ് ട്രംപിന്റെ ബ്രിട്ടൻ സന്ദർശനം ജൂലൈയിൽ ഉണ്ടായേക്കും. എന്നാൽ ബക്കിങ്ങാം കൊട്ടാരമോ പ്രധാനമന്ത്രിയുടെ ഓഫിസോ ഇതുസംബന്ധിച്ചു സ്ഥിരീകരണം നൽകിയിട്ടില്ല. ഇരുരാജ്യങ്ങളിലെയും നയതന്ത്രകാര്യാലയങ്ങളും സന്ദർശന വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുകയാണ്. ഫെബ്രുവരിയിൽ ലണ്ടനിലെ പുതിയ യു.എസ് എംബസി ഉദ്ഘാടനം ചെയ്യാൻ ട്രംപ് എത്താനിരുന്നതാണ്. എന്നാൽ വൻ പ്രതിഷേധത്തിനുള്ള സാധ്യത പരിഗണിച്ച് പ്രസ്തുത പര്യടനം റദ്ദാക്കുകയായിരുന്നു. എപ്പോൾ ബ്രിട്ടനിൽ എത്തിയാലും ട്രംപിനെ കാത്തിരിക്കുന്നത് വൻ പ്രതിഷേധമായിരിക്കും.
വിവിധ സംഘടനകളും ആക്ടിവിസ്റ്റുകളും ട്രംപിനെതിരേ പ്രതിഷേധിക്കാനുള്ള തയാറെടുപ്പിലാണുള്ളത്. ലണ്ടൻ മേയർ സാദിഖ് ഖാൻ ഉൾപ്പെടെയുള്ള പ്രമുഖരും ട്രംപിന്റെ സന്ദർശനത്തോട് പരസ്യമായി എതിർപ്പു പ്രകടിപ്പിച്ച് രംഗത്തുണ്ട്.
