ഗാസയിലെ കൂട്ടുക്കുരുതിക്കെതിരെ ഐക്യരാഷ്ട്രസഭ ഇടപെടണമെന്ന് പലസ്തീനിലെ യു.എൻ അംബാസിഡർ
ജറുസലേം : ഇസ്രായേൽ ഗാസ അതിർത്തിയിൽ നടത്തുന്ന കൂട്ടുക്കുരുതിക്കെതിരെ ഐക്യരാഷ്ട്രസഭ ഇടപെടണമെന്ന് പലസ്തീനിലെ ഐക്യരാഷ്ട്ര സഭാ അംബാസിഡർ ആവശ്യപ്പെട്ടു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താൻ സ്വതന്ത്ര കമ്മീഷനെ നിയമിക്കണമെന്നും അംബാസിഡർ റിയാദ് മൻസൂർ വ്യക്തമാക്കി. അതേസമയം കഴിഞ്ഞ ദിവസം പ്രക്ഷോഭകർക്ക് നേരെയുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം നാലായി.
ഗാസ−ഇസ്രേൽ അതിർത്തിയൽ പലസ്തീൻ ജനത നടത്തുന്ന പ്രക്ഷോഭത്തിന് നേരെ ഇസ്രായേൽ സൈന്യം വെടിവയ്പ്പ് തുടരുന്ന സാഹചര്യത്തിലാണ് സംഭവത്തിൽ ഐക്യരാഷ്‍ട്രസഭയുടെ ഇടപെടൽ ആവശ്യപ്പെട്ട് പലസ്തീനിലെ യു.എൻ അംബാസിഡർ രംഗത്തെത്തിയിരിക്കുന്നത്ത്.
ഗ്രേറ്റ് മാർച്ച് ഓഫ് റിട്ടേൺസ് എന്ന പേരിൽ നടത്തുന്ന പ്രതിഷേധത്തിന് നേരെ ഇസ്രേൽ സൈന്യം നടത്തിയ വെടിവയ്പ്പിൽ 39 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. നാലായിരത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
ഇസ്രായേലിന്റെ സൈന്യത്തിന്റെ ഈ കൂട്ടക്കുരുതിക്കെതിരെ യു.എന്നിന്റെ ഇടപെടൽ ഇനിയും വൈകിക്കൂടെന്നും ഈ സാഹചര്യത്തിൽ ഗാസ− ഇസ്രേൽ അതിർത്തിയിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി യു.എൻ സ്വതന്ത്ര കമ്മീഷനെ ചുമതലപ്പെടുത്തണമെന്നും അംബാസിഡർ റിയാദ് മൻസൂർ പറഞ്ഞു. പലസ്തീനിൽ നടന്ന ആക്രമണങ്ങളിൽ വസ്തുനിഷ്ഠമായ അന്വേഷണം നടത്തണം. ഇതിന്റെ അന്വേഷണ റിപ്പോർട്ട് നൽകാനും പലസ്തീൻ അധികൃതർക്ക് റിയാദ് മൻസൂർ നിർദേശം നൽകിയിട്ടുണ്ട്.
