ഡേറ്റ ചോർച്ച വിവാദത്തിൽ വീണ്ടും ഫേസ്ബുക്കിന്‍റെ കുറ്റസമ്മതം
വാഷിംഗ്ടൺ ഡിസി : ഡേറ്റ ചോർച്ച വിവാദത്തിൽ വീണ്ടും ഫേസ്ബുക്കിന്‍റെ കുറ്റസമ്മതം. ബ്രിട്ടനിലെ കേംബ്രിജ് അനലിറ്റിക്ക എന്ന സ്ഥാപനം ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തിയ കാര്യം രണ്ടര വർഷം മുന്പ് അറിഞ്ഞിരുന്നുവെന്ന് ഫേസ്ബുക്ക് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഷെറിൽ സാൻഡ്ബർഗ് മാധ്യമങ്ങളോടു പറഞ്ഞു.
പ്രശ്നം കണ്ടെത്തിയെങ്കിലും അതു പരിഹരിക്കുന്നതിൽ ഫേസ്ബുക്കിനു വീഴ്ച സംഭവിച്ചു. ചോർത്തിയ ഡേറ്റ ഡിലീറ്റ് ചെയ്യുമെന്ന് കേംബ്രിജ് അനലിറ്റിക്ക നിയമപരമായി ഉറപ്പു നൽകിയിരുന്നു. ഫേസ്ബുക്ക് അത് വിശ്വസിച്ചു.
കേംബ്രിജ് അനലിറ്റിക്ക വാക്കു പാലിച്ചുവോ എന്ന് ഉറപ്പുവരുത്താനുള്ള തുടർനടപടികളൊന്നും ഫേസ്ബുക്കിൽനിന്ന് ഉണ്ടായില്ല. രണ്ടര വർഷം മുന്പ് നടപടി എടുത്തിരുന്നെങ്കിൽ ഇപ്പോഴത്തെ ഈ വിവാദം ഉണ്ടാകില്ലായിരുന്നു. കേംബ്രിജ് അനലിറ്റിക്കയുടെ പക്കൽ എന്തുതരം ഡേറ്റയാണ് ഉള്ളതെന്നകാര്യത്തിൽ ഇപ്പോഴും ഫേസ്ബുക്കിന് വ്യക്തത ഇല്ലെന്നും ഷെറിൽ പറഞ്ഞു.
വിവാദത്തിൽ ഫേസ്ബുക്ക് തലവൻ മാർക്ക് സുക്കർബർഗിനൊപ്പം ഷെറിലും ഉപയോക്താക്കളോട് ആവർത്തിച്ചു മാപ്പപേക്ഷിച്ചുകൊണ്ടിരിക്കുകയാണ്. 870 ലക്ഷം ഉപയോക്താക്കളുടെ വിവരങ്ങളാണ് കേംബ്രിജ് അനലിറ്റിക്ക ചോർത്തിയത്. അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപിന്‍റെ തിരഞ്ഞെടുപ്പു വിജയത്തിനായി ഈ ഡേറ്റ പ്രയോജനപ്പെടുത്തുകയും ചെയ്തു.

