ഇറാൻ വെടിനിർത്തൽ ലംഘിച്ചെന്ന് ഇസ്രയേൽ; തിരിച്ചടിക്കാൻ നിർദേശം; ആരോപണം നിഷേധിച്ച് ഇറാന്‍

ഷീബ വിജയൻ
ടെൽ അവീവ്: ഇറാൻ വെടിനിർത്തൽ കരാർ ലംഘിച്ചെന്ന് ആരോപിച്ച് ഇസ്രയേൽ. കരാര്‍ നിലവിൽ വന്നതിന് ശേഷവും ഇറാൻ മിസൈൽ തൊടുത്തുവെന്നാണ് ആരോപണം. ഇതേത്തുടർന്ന് തിരിച്ചടിക്കാൻ ഇസ്രയേൽ പ്രതിരോധ മന്ത്രി നിര്‍ദേശം നൽകി. അതേസമയം, ഇസ്രയേലിന്‍റെ ആരോപണം ഇറാന്‍ നിഷേധിച്ചു. വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുന്നതിന് തൊട്ടുമുമ്പായി ഇസ്രയേലിന്‍റെ തെക്കന്‍ മേഖലയിൽ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ നാലുപേര്‍ കൊല്ലപ്പെടുകയും നിരവധി ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ബീര്‍ഷെബയിൽ അപ്പാര്‍ട്ട്‌മെന്‍റ് കെട്ടിടത്തിനും കേടുപാടുകൾ സംഭവിച്ചു.
12 ദിവസം നീണ്ട ഇസ്രയേൽ- ഇറാൻ സംഘർഷത്തിന് ശേഷം ഇന്നു രാവിലെയാണ് വെടിനിർത്തൽ കരാർ നിലവിൽ വന്നത്. യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപാണ് വെടിനിർത്തൽ ആദ്യം ലോകത്തെ അറിയിച്ചത്. പിന്നാലെ ഇറാനും ഇസ്രയേലും വെടിനിർത്തൽ വാർത്ത സ്ഥിരീകരിക്കുകയായിരുന്നു. ഇസ്രയേലിലേക്ക് അവസാന വട്ട മിസൈലുകളും അയച്ചതിനു പിന്നാലെയാണ് ഇറാൻ വെടിനിർത്തൽ അംഗീകരിച്ചത്. വെടിനിർത്തൽ ആരംഭിച്ചതായി ഇറാന്‍റെ ഔദ്യോഗിക ടെലിവിഷൻ അറിയിച്ചിരുന്നു. തുടർന്ന്, ട്രംപിന്‍റെ നിർദേശപ്രകാരം ഇറാനുമായി ഉഭയകക്ഷി വെടിനിർത്തൽ കരാർ അംഗീകരിച്ചെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും അറിയിച്ചു.
SCSSASAAS