ദുൽഖർ സൽമാൻ നായകനാകുന്ന സീതാരാമത്തിന് ഗർഫിൽ പ്രദർശന വിലക്ക്
ദുൽഖർ സൽമാൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം സീതാരാമത്തിന് ഗർഫിൽ പ്രദർശന വിലക്ക്. യുഎഇയിൽ ചിത്രം വീണ്ടും സെൻസറിംഗ് നടത്താനായി സമർപ്പിച്ചു. വിലക്കേർപ്പെടുത്താനുള്ള കാരണം വ്യക്തമല്ല. ചിത്രം ഓഗസ്റ്റ് അഞ്ചിന് പ്രദർശനത്തിന് തയ്യാറായിരിക്കെയാണ് ഗൾഫിലെ വിലക്ക്. ദുൽഖർ ചിത്രങ്ങളുടെ വലിയൊരു മാർക്കറ്റ് തന്നെയാണ് ഗൾഫ്. യുഎഇയിലെ വിലക്ക് ചിത്രത്തെ സാരമായി ബാധിച്ചേക്കും.
പട്ടാളക്കാരനായാണ് ദുൽഖർ സൽമാൻ ചിത്രത്തിലെത്തുന്നത്. റാം എന്നാണ് ദുൽഖർ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേർ. കശ്മീർ, ഹൈദരാബാദ് എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം നടന്നത്. തെലുങ്ക്, തമിഴ് മലയാളം എന്നീ ഭാഷകളിലാണ് ഈ റൊമാന്റിക് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. മൃണാൾ താക്കൂർ, രശ്മിക മന്ദാന എന്നിവരാണ് ചിത്രത്തിലെ നായികമാർ.
പി എസ് വിനോദ്, ശ്രേയസ് കൃഷ്ണ എന്നിവരാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. കോട്ടഗിരി വെങ്കിടേശ്വര റാവുവാണ് എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത്. സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത് വിശാൽ ചന്ദ്രശേഖറാണ്. തരുൺ ഭാസ്‌കർ, ഗൗതം വാസുദേവ് മേനോൻ, ഭൂമിക ചൗള, പ്രകാശ് രാജ്, ശത്രു, രുക്മിണി വിജയ് കുമാർ, സച്ചിൻ ഖേദേക്കർ, മുരളി ശർമ്മ, വെണ്ണല കിഷോർ എന്നിങ്ങനെ വമ്പന്‍ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.