വെയില്‍ വിവാദം പ്രതികരണവുമായി ഷെയിൻ നിഗം
തിരുവനന്തപുരം: വെയില്‍ സിനിമയുടെ പേരിലുള്ള വിവാദങ്ങളില്‍ പ്രതികരണവുമായി നടന്‍ ഷെയ്ന്‍ നിഗം രംഗത്ത്. വെയില്‍ എന്ന സിനിമയുമായി താന്‍ സഹകരിക്കുന്നില്ല എന്ന എന്ന തരത്തില്‍ വന്ന വാര്‍ത്തകള്‍ വാസ്തവവിരുദ്ധമാണെന്നും ഈ സിനിമയുടെ ചിത്രീകരണ വേളയില്‍ താന്‍ അനുഭവിച്ച മാനസിക പീഡനങ്ങളും ശാരീരിക ബുദ്ധിമുട്ടുകളും പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണെന്നും ഷെയ്ന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഷെയ്നിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്
എനിക്ക് പ്രിയപ്പെട്ട പ്രേക്ഷകരോട് കുറച്ച് കാര്യങ്ങള്‍ പറയാനുണ്ട്. കഴിഞ്ഞ നാളുകളിലെ വിവാദങ്ങളും അതിന് ശേഷം ഉണ്ടായ പ്രശ്നപരിഹാരങ്ങളും നിങ്ങള്‍ക്ക് അറിയാമല്ലോ. സംഘടന ഇടപെട്ട് എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ തന്നെ ഖുര്‍ബാനി എന്ന സിനിമയുടെ ചിത്രീകരണത്തിന് ശേഷം 16-11-2019ല്‍ വെയില്‍ എന്ന സിനിമയുടെ ചിത്രീകരണത്തില്‍ ഞാന്‍ ജോയിന്‍ ചെയ്തു.
പ്രസ്തുത സിനിമയുടെ ചിത്രീകരണത്തില്‍ ഞാന്‍ സഹകരിക്കുന്നില്ല എന്ന തരത്തില്‍ വന്ന വാര്‍ത്തകള്‍ വാസ്തവവിരുദ്ധമാണ്. വെയില്‍ എന്ന സിനിമക്ക് ആവശ്യപ്പെട്ട 15 ദിവസത്തിലെ 5 ദിവസം ഇതിനോടകം തന്നെ ഷൂട്ട് പൂര്‍ത്തിയാക്കുകയും ചെയ്തു. ഈ സിനിമയുടെ ചിത്രീകരണ വേളയില്‍ ഞാന്‍ അനുഭവിച്ച് വന്ന മാനസിക പീഡനങ്ങളും ശാരീരിക ബുദ്ധിമുട്ടുകളും എനിക്ക് പറഞ്ഞറിയിക്കാന്‍ പറ്റാത്ത അത്ര തന്നെ ഉണ്ട്.
വെയില്‍ സിനിമയുടെ ചിത്രീകരണത്തില്‍ ഞാന്‍ പങ്കെടുത്ത സമയം വിവരം
16-11-2019 8.30AM 6.00 PM
17-11-2019 5.00AM 9.00 PM
18-11-2019 9.30AM 9.00 PM
19-11-2019 10.00 TO 20-11-2019 2.00 AM
20-11-2019 4.30PM TO 21-11-2019 2.00AM
രണ്ടുമണിക്ക് ശേഷം റൂമിലേക്ക് മടങ്ങിയ എനിക്ക് ചിത്രീകരണം ഉള്ളത് 21-11-2019 ഉച്ചക്ക് 12-നാണ്. രാവിലെ 8 മണിക്ക് വെയില് സിനിമയുടെ സംവിധായകന് ശരത്ത് എന്റെ അമ്മയെ ടെലിഫോണില്‍ വിളിക്കുകയും ‘ഈ ആറ്റിറ്റ്യൂഡ് ആണെങ്കില്‍ ഷെയിന് എതിരെ ഫെഫ്കയിലും നിര്‍മ്മാതാക്കളുടെ അസോസിയേഷനിലും പരാതിപ്പെടും’ എന്നുമാണ് പറഞ്ഞത്.
ഈ സിനിമ പൂര്‍ത്തിയാക്കുന്നതിന് വേണ്ടി ആത്മാര്‍ഥതയോടെ എത്രത്തോളം ഞാന്‍ കഷ്ടപ്പെടുന്നു ണ്ടെങ്കിലും ഒടുവില്‍ പഴികള്‍ മാത്രമാണ് എനിക്ക് ലഭിക്കുന്നത്. ഒരു മനുഷ്യന്‍ എന്ന നിലയില്‍ അല്പം വിശ്രമിക്കാനുള്ള ആവശ്യകത മാത്രമേ ഞാന്‍ ഉടനീളം ആവശ്യപെട്ടിരുന്നുള്ളൂ. തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനാല്‍ മാത്രമാണ് ഇത്തരത്തില്‍ ഒരു കുറിപ്പ് എഴുതിയത്. നിങ്ങള്‍ എങ്കിലും സത്യം മനസ്സിലാക്കണം…

