ജയലളിതയുടെ ജീവിതം സിനിമയാക്കുന്നതിനെതിരെ ദീപാ ജയകുമാർ ഹൈക്കോടതിയിൽ
ചെന്നൈ: മുൻ തമിഴ്നാട് മുഖ്യമന്ത്രിയും എഐഎഡിഎംകെ നേതാവുമായിരുന്ന ജയലളിതയുടെ ജീവിതം സിനിമയാക്കുന്നതിനെതിരെ സഹോദരന്റെ മകളായ ദീപാ ജയകുമാർ മദ്രാസ് ഹൈക്കോടതിയിൽ . ചിത്രത്തിന്റെ നിർമ്മാണം തടയണമെന്നാവശ്യപ്പെട്ട് ദീപ മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുകയാണ്. തലൈവി എന്ന് പേരിട്ടിരിക്കുന്ന സിനിമയിൽ ബോളിവുഡ് നടി കങ്കണ റണൗട്ട് ആണ് ജയലളിതയായി വെളളിത്തിരയിലെത്തുന്നത്. സംവിധായകൻ എ. എൽ. വിജയ്, വിഷ്ണുവർദ്ധൻ, ഗൗതം മേനോൻ എന്നിവർക്കെതിരെയാണ് ഹർജി. തങ്ങളുടെ അനുവാദമില്ലാതെ സിനിമ നിർമ്മിക്കുന്നതിൽ നിന്നും ഇവരെ തടയണമെന്ന് ദീപാ ജയകുമാർ ഹർജിയിൽ ആവശ്യപ്പെടുന്നു. ഹിന്ദിയിൽ ജയ എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്.
ജയലളിതയുടെ ജീവിതം സിനിമയാകുമ്പോൾ സ്വാഭാവികമായി അവരുടെ കുടുംബാംഗങ്ങളെക്കുറിച്ചും പരാമർശിക്കേണ്ടി വരും. അത് തങ്ങളുടെ കുടുംബത്തിന്റെ സ്വകാര്യതയെ ബാധിക്കുമെന്നാണ് ദീപാ ജയകുമാറിന്റെ വാദം. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കാനിരിക്കെയാണ് ഈ പുതിയ വിവാദം ഉണ്ടായിരിക്കുന്നത്.

