ലൈംഗിക ആരോപണം: ജൂലൈ 21ന് ആരംഭിക്കാനിരിക്കുന്ന ബിഗ്ബോസിൽ വിവാദം
ഹൈദരാബാദ്∙ കമൽഹാസനെ അവതാരകനാക്കി മേയിൽ ആരംഭിച്ച ബിഗ് ബോസിന്റെ തമിഴ് പതിപ്പിനു തൊട്ടുപിന്നാലെ ഇനിയും തുടങ്ങാനിരിക്കുന്ന തെലുങ്ക് പതിപ്പും വിവാദത്തിൽ. നടൻ വിജയകുമാറിന്റെയും നടി മഞ്ജുളയുടെയും മകൾ വനിത കുമാറിനെ തേടി പൊലീസെത്തിയതാണ് തമിഴ് പതിപ്പിനെ വിവാദത്തിലാക്കിയതെങ്കിൽ ലൈംഗിക ആരോപണങ്ങളാണ് ജൂലൈ 21ന് ആരംഭിക്കാനിരിക്കുന്ന ബിഗ് ബോസ് തെലുങ്ക് മൂന്നാം പതിപ്പിനെ പ്രതിസന്ധിയിലാക്കുന്നത്.
ഹൈദരാബാദിൽ പ്രവർത്തിക്കുന്ന വനിതാ മാധ്യമപ്രവർത്തകയാണ് ബിഗ്ബോസിന്റെ സംഘാടകരായ നാലുപേർക്കെതിരെ ഗുരുതര ആരോപണവുമായി മുന്നോട്ടു വന്നത്. തങ്ങൾക്കു വഴങ്ങുകയാണെങ്കിൽ ബിഗ് ബോസ് തെലുങ്കിന്റെ ഫൈനലിൽ പ്രവേശിപ്പിക്കാമെന്നു സംഘാടകർ വാഗ്ദാനം ചെയ്തതായും ഹോട്ടലിൽ വച്ച് അപമര്യാദയായി പെരുമാറിയെന്നും യുവതി പൊലീസിൽ പരാതി നൽകി. പ്രതികൾ തന്നെ ബോഡി ഷെയിമിങ്ങിന് ഇരയാക്കിയതായും തങ്ങളുടെ ‘ബോസിന്’ വഴങ്ങാൻ നിർബന്ധിച്ചതായും യുവതി പറയുന്നു.

