ബീഗം റാബിയ അന്തരിച്ചു
കൊച്ചി: ഗായികയും അഭിനേത്രിയും ആകാശവാണി ആർടിസ്റ്റുമായിരുന്ന ബീഗം റാബിയ അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. പ്രായം തളർത്താത്ത സ്വരമാധുര്യം കൊണ്ട് എന്നും അന്പരപ്പിച്ചിരുന്ന ബീഗം റാബിയ കെ.ടി മുഹമ്മദിന്‍റെ നാടകങ്ങളിലൂടെയാണ് കോഴിക്കോടൻ നാടകവേദികളിൽ സജീവമാകുന്നത്. രാമുകാര്യാട്ടിന്‍റെ ചെമ്മീൻ എന്ന ചിത്രത്തിലേക്കുള്ള ക്ഷണം സ്വീകരിച്ചിരുന്നെങ്കിൽ ലോകം അറിയുന്ന അഭിനേത്രിയാകുമായിരുന്നു ബീഗം റാബിയ പക്ഷെ ആ അവസരം നിഷേധിച്ചു. കോഴിക്കോടെത്തിയ മഞ്ജു വാര്യരരുമായുള്ള റാബിയയുടെ കൂടിക്കാഴ്ച വാർത്തയായിരുന്നു. മഞ്ജുവിന്‍റെ കടുത്ത ആരാധിക കൂടിയായ റാബിയയുടെ സിനിമാ പ്രവേശനത്തിനും ഈ വാർത്ത വഴി വെച്ചു. അങ്ങനെ പന്തെന്ന ചിത്രത്തിലൂടെ വർഷങ്ങൾക്ക് മുന്പേ താൻ വേണ്ടെന്ന് വെച്ച വെള്ളിത്തിരയിലേക്ക് അവരെത്തി.
17ാം വയസ്സിൽ കോഴിക്കോട് ആകാശവാണിയിൽ ആർടിസ്റ്റായെത്തിയ റാബിയ ഈയടുത്ത കാലം വരെ ആകാശവാണിയിലെ എ ഗ്രേഡ് ആർട്ടിസ്റ്റെന്ന നിലയിൽ സജീവമായിരുന്നു. സംഗീത നാടക അക്കാദമിയുടേതടക്കം നിരവധി പുരസ്കാരങ്ങളും ബീഗം റാബിയക്ക് ലഭിച്ചിട്ടുണ്ട്.

