സുരേഷ് ഗോപിക്ക് വേണ്ടി വോട്ട് ചോദിച്ചത് തെറ്റായി തോന്നിയിട്ടില്ല
തൃശ്ശൂരിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായി മത്സരിച്ച സുരേഷ് ഗോപിക്ക് വേണ്ടി വോട്ട് ചോദിച്ചത് തെറ്റായി തോന്നിയിട്ടില്ലെന്ന് ആവർത്തിച്ച് നടൻ ബിജു മോനോൻ. ജ്യേഷ്ഠസ്ഥാനത്തുള്ള ഒരാൾക്ക് വിജയാശംസകൾ നേരേണ്ടത് തന്റെ ബാധ്യതയും കടമയുമാണെന്ന വിശ്വാസത്തിലാണ് പ്രചാരണത്തിനു പോയതെന്നും ബിജു ഒരു പ്രമുഖ മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ബിജു മേനോൻ പറഞ്ഞു. താൻ ചെയ്തത് തെറ്റാണെന്ന് ഇതുവരെ തോന്നിയിട്ടില്ല. എന്റെ സഹപ്രവർത്തകനും ജ്യേഷ്ഠതുൽയനുമായ ഒരാൾ തൃശൂരിൽ മത്സരിക്കുന്പോൾ പാർട്ടിയോ മറ്റോ നോക്കിയിട്ടല്ല പിന്തുണക്കുന്നത്. അദ്ദേഹത്തിന് വിജയാശംസകൾ നേരേണ്ടത് എന്റെ ബാധ്യതയും കടമയുമാണെന്ന് തോന്നിയിട്ടാണ് ഞാൻ അവിടെ പോയത്. അതിന് ആളുകൾ പ്രതികരിച്ചു, അതിൽ ചെറിയ വിഷമം തോന്നി. എന്നാൽ കുറച്ചുനാൾ കഴിയുന്പോൾ ഇതിന്റെ വാസ്തവം ആളുകൾ തിരിച്ചറിയും. ബിജു മേനോൻ പറഞ്ഞു.
സുരേഷ് ഗോപിയെ ജനപ്രതിനിധിയായി കിട്ടിയാൽ തൃശൂരിന്റെ ഭാഗ്യമാണെന്നും അദ്ദേഹത്തെ പോലെയൊരു മനുഷ്യസ്നേഹിയെ താൻ വേറെ കണ്ടിട്ടില്ലെന്നുമാണ് ബിജു മേനോൻ പ്രചാരണവേദിയിൽ പറഞ്ഞത്. ഇതിന് പിന്നാലെയാണ് താരത്തിനെതിരെ രൂക്ഷ വിമർശനങ്ങളും സൈബർ അക്രമണവുമുണ്ടായത്.

