നടി ശ്രീദേവിയുടെ മരണം: വെളിപ്പെടുത്തലുകളുമായി ഋഷിരാജ് സിംഗ്
തിരുവനന്തപുരം: നടി ശ്രീദേവിയുടെ അവിചാരിത മരണവുമായി ബന്ധപ്പെട്ട് ചില വെളിപ്പെടുത്തലുകളുമായി ജയിൽ ഡി.ജി.പി ഋഷിരാജ് സിംഗ്. സുഹൃത്തും അടുത്തിടെ അന്തരിച്ച ഫോറൻസിക് വിദഗ്‌ദ്ധനുമായ ഡോ. ഉമാദത്തൻ തന്നോടു പറഞ്ഞ കാര്യങ്ങൾ പ്രമുഖ മാധ്യത്തിൽ എഴുതിയ ലേഖനത്തിൽ അദ്ദേഹം വ്യക്തമാക്കുന്നു. ലേഖനത്തിൽ നിന്നുള്ള ഭാഗം−
പോലീസിൽ വൈദ്യശാസ്ത്രവിദഗ്ദ്ധന്റെ റോൾ എന്താണെന്ന് കേരള പോലീസ് മനസിലാക്കിയത് ഡോ. ഉമാദത്തൻ 1987ൽ വൈദ്യശാസ്ത്രനിയമ വിദഗ്ദ്ധനായി നിയമിതനായപ്പോഴാണ്. എസ്.പി, ക്രൈം ഐ.ജി, എ.എസ്.പി നെടുമങ്ങാട് തുടങ്ങിയ തസ്തികകളിൽ ഞാൻ ജോലി ചെയ്യുന്പോൾ ഡോ. ബി. ഉമാദത്തന്റെ ഒപ്പം പ്രവർത്തിക്കാൻ അവസരമുണ്ടായി. പ്രസിദ്ധ സിനിമാനടി ശ്രീദേവിയുടെ മരണത്തെക്കുറിച്ച് ആകാംക്ഷമൂലം ഞാൻ അദ്ദേഹത്തോട് ചോദിച്ചപ്പോൾ അതൊരു അപകടമരണമല്ല മറിച്ച്, കൊലപാതകമരണമാവാനാണ് സാദ്ധ്യത എന്നദ്ദേഹം പറഞ്ഞു. ഒരാൾ എത്ര മദ്യപിച്ചാലും ഒരടി വെള്ളത്തിൽ മുങ്ങിമരിക്കാനുള്ള സാദ്ധ്യതയില്ല. ആരെങ്കിലും കാലുയർത്തിപ്പിടിച്ച് തല വെള്ളത്തിൽ മുക്കിയാൽ മാത്രമേ മുങ്ങിമരിക്കൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ക്രൈം കേരളം, പോലീസ് സർജന്റെ ഓർമ്മക്കുറിപ്പുകൾ, കുറ്റാന്വേഷണത്തിലെ വൈദ്യശാസ്ത്രം മുതലായ പുസ്തകങ്ങൾ അദ്ദേഹമെഴുതിയതാണ്.
അദ്ദേഹമെഴുതിയ പുസ്തകത്തിൽ ഞങ്ങളുടെ പേരും പരാമർശിച്ചിരുന്നു. ഏതൊരവസരത്തിലും ജോലി ചെയ്യാനുള്ള മനസും സൗമ്യമായ സംസാരവും മനസിൽ മായാതെ നിൽക്കുന്നു. അദ്ദേഹം എന്നന്നേക്കുമായി വിട്ടുപിരിഞ്ഞെങ്കിലും അദ്ദേഹത്തെക്കുറിച്ചുള്ള ജ്വലിക്കുന്ന ഓർമ്മകൾ എന്നെന്നും മനസിൽ മായാതെ നിൽക്കും’.

