ആർട്ടിക്കിൾ 15ന്റെ പ്രദർശനം വിലക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി
ന്യൂഡൽഹി: ആയുഷ്മാൻ ഖുറാനയുടെ സിനിമ ആർട്ടിക്കിൾ 15ന്റെ പ്രദർശനം വിലക്കണമെന്ന് ആവശ്യപ്പെട്ട് ബ്രാഹ്‌മണ സമാജ് ഓഫ് ഇന്ത്യ നൽകിയ ഹർജി സുപ്രീംകോടതി തള്ളി. ജസ്റ്റിസ് എസ്.എ ബോബ്‌ഡെയുടെ തലവനായ ബെഞ്ച് ഹരജിക്കാരന് സിനിമയുടെ പേർ, ഉള്ളടക്കം എന്നിവ സംബന്ധിച്ചുള്ള പരാതി നൽകാൻ ഉചിതമായ അധികാരികളെ സമീപിക്കാമെന്നും പറഞ്ഞു .
സിനിമയുടെ പേരായി ആർട്ടിക്കിൾ 15 വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് ഔദ്യോഗിക മുദ്രകളും പേരും ദുരുപയോഗം ചെയ്യുന്നത് തടയാനുള്ള 1950ലെ നിയമം ലംഘിക്കുന്നുവെന്ന് ചൂണ്ടി കാട്ടിയാണ് ബ്രാഹ്മണ സമാജ് ഹർജി നൽകിയത്. സിനിമ ജാതി സ്പർദ്ധ വളർത്തുന്നതും സവർണ ജാതികളെ മോശമായി ചിത്രീകരിക്കുന്ന ഒന്നാണെന്നും ഹരജിയിൽ ആരോപിച്ചിരുന്നു.
2014ൽ ഉത്തർപ്രദേശിലെ ബദൗനിൽ രണ്ട് ദളിത് സ്ത്രീകളെ കൂട്ട ബലാത്സംഗം ചെയ്തതും 2016 ൽ ഉനയിൽ ദളിതരെ പശുക്കടത്തിന്റെ മർദ്ദിച്ചതടക്കമുള്ള രാജ്യത്ത് നടന്ന ഞെട്ടിപ്പിക്കുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. കഴിഞ്ഞയാഴ്ച ഉത്തരാഖണ്ഡ് ഹൈക്കോടതി സിനിമയുടെ പ്രദർശനം വിലക്കിയ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന്റെ നടപടിയെ വിമർശിക്കുകയുണ്ടായിട്ടുണ്ട്.

