ട്വിറ്ററിലെ 75 ശതമാനം ജീവനക്കാരെയും പിരിച്ചുവിടാൻ ഇലോൺ മസ്ക്
ട്വിറ്റർ ഏറ്റെടുക്കുന്നതോടെ 75 ശതമാനം ജീവനക്കാരെയും പിരിച്ചുവിടാന്‍ ഇലോണ്‍ മസ്ക് പദ്ധതിയിടുന്നുവെന്ന് റിപ്പോർട്ട്. നിക്ഷേപകരുമായി മസ്ക് ഇക്കാര്യം ചർച്ച ചെയ്തെന്ന് രേഖകൾ ഉദ്ധരിച്ച് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ട്വിറ്ററിലെ 7,500 തൊഴിലാളികളിൽ 75 ശതമാനം പേരെയും ഒഴിവാക്കാനാണ് മസ്കിന്‍റെ നീക്കം.അടുത്ത മാസങ്ങളിൽ തസ്തിക വെട്ടിക്കുറയ്ക്കൽ പ്രാബല്യത്തിൽ വരുമെന്നാണ് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോർട്ട് ചെയ്തത്. ശമ്പള ഇനത്തിൽ ചെലവാക്കുന്ന തുക ഏകദേശം 800 മില്യൺ ഡോളറായി വെട്ടിക്കുറയ്ക്കാൻ ട്വിറ്ററിന്‍റെ നിലവിലെ മാനേജ്മെന്‍റ് തീരുമാനിച്ചിരുന്നു. ഇതുപ്രകാരം നാലിലൊന്ന് തൊഴിലാളികൾക്ക് ജോലി നഷ്ടമാകും.അതായത് മസ്ക് ട്വിറ്റർ വാങ്ങാന്‍ തീരുമാനിക്കും മുന്‍പുതന്നെ ചെലവ് കുറയ്ക്കാനുള്ള വിപുലമായ പദ്ധതികൾ ട്വിറ്റർ മാനേജ്മെന്‍റ് ആസൂത്രണം ചെയ്തിരുന്നു.
എന്നാൽ കൂട്ടപിരിച്ചുവിടലിന് നീക്കമില്ലെന്നാണ് എച്ച്.ആർ വിഭാഗം തൊഴിലാളികളെ അറിയിച്ചത്. അതിനിടെയാണ് മസ്കിന്‍റെ കൂട്ടപിരിച്ചുവിടൽ പദ്ധതി സംബന്ധിച്ച റിപ്പോർട്ട് വരുന്നത്. എന്നാൽ വാഷിങ്ടണ്‍ പോസ്റ്റിന്‍റെ റിപ്പോർട്ടിനോട് പ്രതികരിക്കാന്‍ ട്വിറ്റർ ഇതുവരെ തയ്യാറായിട്ടില്ല. 4400 കോടി ഡോളറാണ് ട്വിറ്ററിന് ഇലോൺ മസ്കിട്ട വില. എന്നാൽ ഇടയ്ക്ക് ഇടപാടിൽ നിന്നും പിൻമാറുകയാണെന്ന് മസ്‌ക് വ്യക്തമാക്കുകയുണ്ടായി. കരാറിലെ വ്യവസ്ഥകൾ ട്വിറ്റർ ലംഘിച്ചെന്നും വ്യാജഅക്കൗണ്ടുകളെ കുറിച്ചുള്ള വിവരങ്ങൾ നൽകുന്നതിൽ കമ്പനി പരാജയപ്പെട്ടുവെന്നുമായിരുന്നു പരാതി. സ്പാം, വ്യാജ അക്കൗണ്ടുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ നൽകാൻ ട്വിറ്റർ തയ്യാറായില്ലെങ്കിൽ, കരാറിൽ നിന്ന് പിന്നോട്ടുപോകുമെന്നാണ് മസ്ക് മുന്നറിയിപ്പ് നൽകിയത്. ഇത് സങ്കീർണമായ കോടതി വ്യവഹാരങ്ങളിലേക്ക് നയിച്ചതോടെ ട്വിറ്റർ ഏറ്റെടുക്കുമെന്ന് മസ്ക് വ്യക്തമാക്കുകയായിരുന്നു.
xdfhycf