കോടതി മാറ്റം ആവശ്യപ്പെട്ടുള്ള അതിജീവിതയുടെ ഹർജി സുപ്രീംകോടതി തള്ളി
നടിയെ ആക്രമിച്ച കേസിൽ കോടതി മാറ്റം ആവശ്യപ്പെട്ടുള്ള അതിജീവിതയുടെ ഹർജി സുപ്രീംകോടതി തള്ളി. വിചാരണ നടത്തുന്ന ജഡ്ജിയോട് വായടയ്ക്കാൻ പറയാനാവില്ലെന്ന് കോടതി പറഞ്ഞു. കോടതിമാറ്റം ആവശ്യപ്പെട്ടുള്ള അതിജീവിതയുടെ ഹർജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ഇതിനെതിരെ ഇവർ സുപ്രീംകോടതിയിൽ നൽകിയ അപ്പീലിലാണ് വിധി. ജസ്റ്റീസുമാരായ അജയ് രസ്‌തോഗി, സി.ടി രവികുമാർ എന്നിവരുൾപ്പെട്ട ബെഞ്ചാണ് ഹർജി പരിഗണിച്ചത്. വിചാരണക്കോടതി ജഡ്ജി പ്രതി ദിലീപുമായി സംസാരിച്ചതിന് തെളിവില്ലെന്നു കോടതി നിരീക്ഷിച്ചു. ഹൈക്കോടതിയുടെ മേൽനോട്ടത്തിലാണ് നടിയെ ആക്രമിച്ച കേസ് സംബന്ധിച്ച വിചാരണ നടക്കുന്നത്. ഈ സാഹചര്യത്തിൽ ഹൈക്കോടതിയുടെ തീരുമാനത്തിൽ ഇടപെടുന്നത് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.
വിചാരണക്കോടതി ജഡ്ജി ഹണി. എം. വർഗീസുമായും, അവരുടെ ഭർത്താവുമായും പ്രതി ദിലീപിന് അടുത്ത ബന്ധമുണ്ടെന്നാരോപിച്ചാണ് അതിജീവിത കോടതിമാറ്റം ആവശ്യപ്പെട്ടത്. ഇവർ തമ്മിലുള്ള ബന്ധത്തിന്‍റെ തെളിവ് പോലീസിനു ലഭിച്ച ശബ്ദരേഖകളിലുണ്ടെന്നും അതിജീവിത ആരോപിച്ചിരുന്നു.
tuftiu8