ബോളിവുഡിലെ വിവാദ നായകൻ അജാസ് ഖാൻ അറസ്റ്റിൽ
ന്യൂഡൽഹി: സോഷ്യൽ മീഡിയയിൽ വർഗീയ വിദ്വേഷം പരത്തുന്ന വീഡിയോ പോസ്റ്റ് ചെയ്ത ബോളിവുഡിലെ വിവാദ നായകൻ അജാസ് ഖാനെ മുംബൈ സൈബർ പോലീസ് അറസ്റ്റ് ചെയ്തു. പൊതു ജനങ്ങൾക്കിടയിൽ വർഗീയ സ്പർധയുണ്ടാക്കുന്നതും വ്യത്യസ്ത മതങ്ങളിലെ ജനവിഭാഗങ്ങൾ തമ്മിൽ ശത്രുത വളർത്തുന്ന തരത്തിലുള്ള വീഡിയോകളാണ് അജാസ് ഖാൻ പോസ്റ്റ് ചെയ്തതെന്ന് പോലീസ് പറയുന്നു.
ബുധനാഴ്ചയാണ് അജാസ് അറസ്റ്റിലാവുന്നത്. വിഷയത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഐ.പി.സി, ഐ.ടി ആക്റ്റ് സെക്ഷൻ 67 എന്നീ വകുപ്പുകളിലായി അഞ്ചു വർഷത്തെ ജയിൽ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഇതിനു മുന്പും അജാസ് ഖാൻ പോലീസ് കസ്റ്റഡിയിലായിട്ടുണ്ട്. 2018 ഒക്ടോബറിൽ മയക്കുമരുന്ന് കൈവശം വെച്ചതിന്റെ പേരിൽ മുംബൈയിലെ ഒരു ഹോട്ടലിൽ വെച്ച് നടനെ പോലീസ് പിടികൂടിയിരുന്നു. 2016ൽ ബ്യൂട്ടി പാർലറിൽ ജോലി ചെയ്യുന്ന യുവതിയ്ക്ക് അശ്ലീല സന്ദേശങ്ങളും നഗ്നഫോട്ടോകളും അയച്ചതിന്റെ പേരിലും നടൻ അറസ്റ്റിലായിരുന്നു.

