ബഹ്റൈനിൽ ഡ്യൂപ്ലിക്കേറ്റ് സ്പെയർപാർടുകളുടെ വിൽപ്പന ; പ്രതിയെ വെറുതെ വിടാൻ കോടതി ഉത്തരവ്
ബഹ്റൈനിൽ ഒറിജിനലെന്ന വ്യാജേന ഡ്യൂപ്ലിക്കേറ്റ് സ്പെയർപാർടുകൾ വിൽപ്പന നടത്തിയ കേസിൽ ബഹ്റൈൻ പൗരനെ വെറുതെ വിടാൻ കോടതി ഉത്തരവ്. ബഹ്റൈൻ റിവിഷൻ കോടതിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഈ കേസുമായി ബന്ധപ്പെട്ട് 2 കമ്പനി ഉടമകളെയും മൂന്ന് തൊഴിലാളികളുടെയും അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. വാണിജ്യ വ്യവസായ ടൂറിസം മന്ത്രാലയം സ്പെയർ പാർട്സ് സ്റ്റോറൂമിൽ നടത്തിയ പരിശോധനയിലാണ് ഡ്യൂപ്ലിക്കേറ്റ് സ്പെയർ പാർട്സുകളുടെ വിൽപ്പന കണ്ടെത്തിയത്. നാൽപ്പതുകാരനായ പ്രതിക്ക് നേരത്തേ ഒരു വർഷം തടവിനും 1000 ദിനാർ പിഴനൽകാനും ഫസ്റ്റ് ക്ലാസ് കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ വിചാരണയിൽ പിതാവ് നടത്തികൊണ്ടിരുന്ന കമ്പനിയാണ് ഇതെന്നും തൊഴിലാളികൾ നടത്തുന്ന ഇത്തരം പ്രവൃത്തികൾ അറിഞ്ഞിരുന്നില്ല എന്നും പ്രതി കോടതിയിൽ മൊഴി നൽകി. പ്രതി കുറ്റക്കാരനല്ലെന്നും വ്യാജ സ്റ്റിക്കർ ഒട്ടിച്ചതിന്റെ ഉത്തരവാദിത്വം കമ്പനിയുടെ ഉത്തരവാദിത്വങ്ങൾ നിർവ്വഹിക്കുന്ന സഹപാർട്ണർക്കാണെന്ന് വാദിച്ചതിന്റെ അടിസ്ഥാനത്തിലാണ് ശിക്ഷ ഒഴിവാക്കാൻ റിവിഷൻ കോടതി തീരുമാനിച്ചത്.

