ബഹ്റൈനിൽ വ്യാജ പി.സി.ആര്‍ പരിശോധനാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ പ്രവാസിക്ക് ഒരു വര്‍ഷം തടവ്



മനാമ: ബഹ്റൈനിനും സൗദി അറേബ്യക്കും ഇടയിലെ കിങ് ഫഹദ് കോസ്‍വേ വഴി വ്യാജ യാത്ര ചെയ്യാന്‍ വ്യാജ കൊവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ വിദേശിക്ക് 12 മാസം ജയില്‍ ശിക്ഷ വിധിച്ചു. ശിക്ഷ അനുഭവിച്ച ശേഷം ഇയാളെ നാടുകടത്തണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. 41 വയസുകാരനായ പ്രതി, ജൂണ്‍ 30നാണ് സൗദി അറേബ്യയിലേക്ക് യാത്ര ചെയ്‍തത്.
തന്റെ കമ്പനിയിലെ രണ്ട് മാനേജര്‍മാരെ സൗദി അറേബ്യയില്‍ നിന്ന് ബഹ്റൈനിലേക്ക് കൊണ്ട് പോകാനായിരുന്നു യാത്ര. സൗദിയിലെത്തി ഇരുവരെയും കൂട്ടി അതേ ദിവസം തന്നെ തിരികെ വരുന്ന സമയത്താണ് പിടിയിലായത്. വിചാരണയ്‍ക്കൊടുവില്‍ പ്രതി കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തുകയായിരുന്നു. ഇയാള്‍ക്കെതിരെ നിരവധി തെളിവുകളുണ്ടെന്നും കേസ് രേഖകള്‍ വ്യക്തമാക്കുന്നു.
മാനേജര്‍മാരെ എത്രയും വേഗം ബഹ്റൈനിലേക്ക് കൊണ്ടുവരണമെന്നാണ് തനിക്ക് നിര്‍ദേശം ലഭിച്ചതെന്ന് പ്രതി ജഡ്ജിമാരോട് പറഞ്ഞു. അതുകൊണ്ടുതന്നെ മെഡിക്കല്‍ പരിശോധനയ്‍ക്ക് സമയം ലഭിച്ചില്ല. പകരം സോഷ്യല്‍ മീഡിയയിലൂടെ ഒരാളോട് സഹായം തേടുകയായിരുന്നു. ഇയാളാണ് വ്യാജ കൊവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കി നല്‍കിയതെന്നും കോടതിയെ അറിയിച്ചു.

You might also like

Most Viewed