ബഹ്‌റൈനില്‍ മൂന്ന് പേരെ വിവാഹം കഴിച്ച് തട്ടിപ്പ് നടത്തിയ യുവതിക്ക് 11 വര്‍ഷത്തെ തടവുശിക്ഷ


മനാമ: മൂന്ന് പേരെ വിവാഹം കഴിച്ച് തട്ടിപ്പ് നടത്തിയ അറബ് യുവതിക്ക് ബഹ്‌റൈനില്‍ 11 വര്‍ഷത്തെ തടവുശിക്ഷ. തട്ടിപ്പ്, വ്യാജരേഖ ചമയ്ക്കല്‍ എന്നിവയില്‍ യുവതി കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. സുഹൃത്തുക്കളായ മൂന്നുപേരെയാണ് 30കാരിയായ ഇവര്‍ കബളിപ്പിച്ച് വിവാഹം കഴിച്ചത്.

അവിവാഹിതയെന്ന് വിശ്വസിപ്പിച്ചാണ് വിവാഹം കഴിക്കാന്‍ മൂന്ന് സുഹൃത്തുക്കളെയും യുവതി പ്രേരിപ്പിച്ചത്. സ്ത്രീധനത്തിന്റെ പേരില്‍ മൂന്നുപേരില്‍ നിന്നുമായി 4,500 ബഹ്‌റൈന്‍ ദിനാര്‍(എട്ടു ലക്ഷം ഇന്ത്യന്‍ രൂപ) ഇവര്‍ തട്ടിയെടുത്തെന്ന് കോടതി രേഖകളില്‍ വ്യക്തമാക്കുന്നു. യഥാര്‍ത്ഥ വിവരങ്ങള്‍ മറച്ചുവെച്ച് ഓരോ സുഹൃത്തുക്കളോടും വ്യത്യസ്ത കാര്യങ്ങളാണ് യുവതി പറഞ്ഞിരുന്നത്. തട്ടിപ്പിനിരയായ ആദ്യ ആളുമായി നാലുമാസമാണ് യുവതി ഒരുമിച്ച് താമസിച്ചത്. ഈ സമയത്തിനുള്ളില്‍ രണ്ടാമത്തെയാളിനെയും വിവാഹം കഴിച്ചു. ഒരുമാസം ഇയാളുമായി ഒരുമിച്ച് താമസിച്ച ശേഷം ഇവര്‍ മൂന്നാമത്തെ സുഹൃത്തിനെ വിവാഹം കഴിക്കുകയായിരുന്നു. എന്നാല്‍ ഒരാഴ്ചക്ക് ശേഷം ഇയാള്‍ക്ക് യുവതിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നി.
ഒരാള്‍ തന്നെയാണ് തങ്ങളുടെ ഭാര്യയെന്ന് മൂന്ന് സുഹൃത്തുക്കളും തിരിച്ചറിഞ്ഞതോടെയാണ് തട്ടിപ്പ് വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് യുവതി അറസ്റ്റിലായി. വിവാഹം കഴിക്കുന്നതിനായി പെണ്‍കുട്ടികളെ അന്വേഷിച്ച് മൂന്നുപേരും ഒരു സ്ത്രീയെ സമീപിച്ചിരുന്നു. എന്നാല്‍ മൂന്നുപേര്‍ക്കും ഈ യുവതിയുടെ ഫോണ്‍ നമ്പരാണ് സ്ത്രീ നല്‍കിയത്. ഒരേസമയമല്ല ഇവരെ വിവാഹം ചെയ്തതെന്നും ഓരോരുത്തരെയും വിവാഹം ചെയ്യുന്നതിന് മുമ്പ് മുന്‍ ഭര്‍ത്താവുമായുള്ള വിവാഹമോചന നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നെന്നും യുവതി പബ്ലിക് പ്രോസിക്യൂഷനെ അറിയിച്ചെങ്കിലും ഇത് സത്യമല്ലെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടു.

 

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed