ജ്വല്ലറി അറേബ്യ പ്രദർശനം:ഒരുക്കങ്ങൾ പൂർത്തിയാകുന്നു
മനാമ : ബഹ്‌റൈനില്‍ ഈ വര്‍ഷത്തെ ജ്വല്ലറി അറേബ്യ എന്ന അന്താരാഷ്ട്ര ജ്വല്ലറി പ്രദര്‍ശനത്തിനുള്ള അവസാനവട്ട ഒരുക്കങ്ങളിലാണെന്ന് സംഘാടകര്‍ അറിയിച്ചു. ഈ മാസം 20 മുതല്‍ 24 വരെ പ്രധാനമന്ത്രി ഹിസ് റോയല്‍ ഹൈനസ് പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ ബഹ്‌റൈന്‍ ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ നടക്കുന്ന പ്രദര്‍ശനത്തിന് ഇത്തവണയും വന്‍ പ്രതികരണമാണു ലഭിക്കുന്നത്. 20ന് രാവിലെ പത്തു മണിക്കു നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ വിവിധ മന്ത്രിമാരും മന്ത്രാലയങ്ങളില്‍നിന്നുള്ള ഉന്നതോദ്യോഗസ്ഥരും വിവിധ എംബസിയില്‍നിന്നടക്കമുള്ള നയതന്ത്രപ്രതിനിധികളും പങ്കെടുക്കും.
21,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പ്രദര്‍ശന നഗരിയാണ് ഇതിനായി ഒരുങ്ങുന്നത്. ജ്വല്ലറി അറേബ്യക്ക് വര്‍ഷം തോറും സ്വീകാര്യത വര്‍ദ്ധിച്ചു വരികയാണെന്നും ലോകത്തെ രണ്ടാമത്തെ ജ്വല്ലറി പ്രദര്‍ശനമായി ഇതു മാറിയിരിക്കുകയാണെന്നും സംഘാടകരായ അറേബ്യന്‍ എക്‌സിബിഷന്‍ മാനേജ്‌മെന്റ് സെയില്‍സ് ആന്റ് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ഫൗസി അല്‍ ഷിഹാബി അറിയിച്ചു. ഇന്ത്യയടക്കമുള്ള മുപ്പതോളം രാജ്യങ്ങളില്‍നിന്നായി 550 സ്ഥാപനങ്ങള്‍ അവരുടെ ഏറ്റവും പുതിയ മോഡലുകളുമായി പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നുണ്ട്. എല്ലാ വര്‍ഷവും ഇന്ത്യ, അമേരിക്ക, ബ്രിട്ടണ്‍, ബ്രസീല്‍, ഗ്രീസ്, ജെര്‍മ്മനി, ഹോങ്കോങ്, ഇറ്റലി, തായ്‌ലന്‍ഡ്, തുര്‍ക്കി, മലേഷ്യ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ സ്ഥാപനങ്ങള്‍ എത്താറുള്ളത്. ഇരുപത്തിയേഴാമത് പ്രദര്‍ശനത്തിന് 50,000 സന്ദര്‍ശകരെയാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന പ്രദര്‍ശനത്തില്‍ ദിവസേന വൈകിട്ട് നാലു മുതല്‍ രാത്രി പത്തുമണിവരെ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കും. സന്ദര്‍ശകര്‍ക്ക് ബുദ്ധിമുട്ടുണ്ടാവാത്ത രീതിയില്‍ വളരെ കര്‍ശനമായ സുരക്ഷയിലാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.
ഇത്തവണയും ഇന്ത്യന്‍ ജെം ആന്‍ഡ് ജ്വല്ലറി എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ പങ്കെടുക്കുമെന്നാണറിയുന്നത്. 2003 മുതലാണ് ഗോള്‍ഡ് കൗണ്‍സില്‍ എക്‌സിബിഷനില്‍ പങ്കെടുക്കുന്നത്. ഇന്ത്യയില്‍നിന്ന് കഴിഞ്ഞ വര്‍ഷം 49 സ്ഥാപനങ്ങളാണ് പ്രദര്‍ശനത്തില്‍ പങ്കെടുക്കാനായി എത്തിയത്. വര്‍ഷം ചെല്ലുന്തോറും ഇന്ത്യയില്‍നിന്നുള്ള പ്രദര്‍ശകരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ട്. ഇന്ത്യയില്‍നിന്നുള്ള ആഭരണങ്ങളുടെ പ്രധാന വിപണി ഇന്നും ഗള്‍ഫ് തന്നെയാണെന്ന് പ്രദര്‍ശനം സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയില്‍നിന്നുള്ള ജ്വല്ലറി ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയില്‍ 50 ശതമാനവും ഗള്‍ഫിലേക്കായിരുന്നു. ഇന്ത്യയില്‍നിന്നുള്ള ആഭരണങ്ങളുടെ ഗുണമേന്മയും വൈവിധ്യമാര്‍ന്ന ഡിസൈനുകളുമാണ് വിപണിയില്‍ ഇന്ത്യന്‍ ജ്വല്ലറിയെ ശ്രദ്ധേയമാക്കുന്നത്. ഇന്ത്യയില്‍നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള സ്വര്‍ണ്ണത്തിന്റെ കയറ്റുമതി വര്‍ദ്ധിച്ചിട്ടുള്ളതായി അധികൃതര്‍ വ്യക്തമാക്കി.
2004ല്‍ 3,073 ഡോളറിനുള്ള ഉല്‍പ്പന്നമായിരുന്നു ഇന്ത്യയില്‍നിന്നുള്ള കയറ്റുമതിയെങ്കില്‍ 2005ല്‍ പതിനേഴു ശതമാനം വര്‍ദ്ധിച്ച് 3,466 ഡോളറിന്റേതായി. പിന്നീട് ഇടക്ക് കുറഞ്ഞുവെങ്കിലും കഴിഞ്ഞ വര്‍ഷം വീണ്ടും വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ബഹ്‌റൈനിലുള്ള ഇന്ത്യന്‍ ജ്വല്ലറിയായ ദേവ്ജി ജ്വല്ലറിയും എക്‌സിബിഷനില്‍ എല്ലാ വര്‍ഷവും പങ്കെടുക്കുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം പ്രദര്‍ശനത്തില്‍ സന്ദര്‍ശകരായി എത്തിയവരില്‍ നല്ലൊരു ശതമാനം സൗദി അറേബ്യയില്‍നിന്നെത്തിയവരായിരുന്നു. ലോകത്തിലെ ഏറ്റവും വിലക്കൂടിയ പേനകളുടെ പ്രദര്‍ശനം ഇത്തവണയും സംഘടിപ്പിച്ചിട്ടുണ്ട്.
പ്രദര്‍ശനത്തില്‍നിന്നുള്ള വരുമാനത്തിലും വര്‍ഷം തോറും വര്‍ദ്ധനവുണ്ട്. ഏതായാലും മറ്റു പ്രദര്‍ശനങ്ങളെയപേക്ഷിച്ച് ജ്വല്ലറി അറേബ്യക്ക് വര്‍ഷം തോറും സ്വീകാര്യതയേറുകാണെന്ന് സംഘാടകരായ അറേബ്യന്‍ എക്‌സിബിഷന്‍ മാനേജ്‌മെന്റ് അധികൃതര്‍ അറിയിച്ചു.
