സെബാസ്റ്റ്യന് വേണം സുമനസ്സുകളുടെ സഹായം
മനാമ : മസ്തിഷ്കാഘാതം സംഭവിച്ച് തലയിലെ ഞരന്പ് പൊട്ടി ബോധരഹിതനായി സൽമാനിയ ആശുപത്രിയിൽ കിടക്കുന്ന കോഴിക്കോട് കുന്ദംകുളം സ്വദേശി സെബാസ്റ്റ്യൻ (57) സുമനസ്സുകളുടെ സഹായം തേടുന്നു. 12 വർഷമായി ബഹ്റൈനിൽ തുച്ഛമായ വേതനത്തിൽ തയ്യൽ ജോലി ചെയ്ത് കുടുംബം പുലർത്തി വരുകയായിരുന്നു സെബാസ്റ്റ്യൻ. മെയ് 30ാം തീയതി പതിവ് പോലെ കടയിലേയ്ക്ക് പോകാൻ ഒരുങ്ങുന്നതിനിടെയാണ് താമസ സ്ഥലത്ത് ബോധരഹിതനായി വീഴുന്നത്. പതിവ് സമയമായിട്ടും കടയിൽ എത്താത്തതിനെത്തുടർന്ന് സഹപ്രവർത്തകർ അന്വേഷിച്ച് താമസ സ്ഥലത്തെത്തിയപ്പോഴാണ് അബോധാവസ്ഥയിൽ കിടക്കുന്ന ഇദ്ദേഹത്തെ കണ്ടത്. തുടർന്ന് സൽമാനിയ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഭാര്യയും രണ്ട് പെൺമക്കളും അടങ്ങുന്ന ആറംഗ നിർദ്ധന കുടുംബത്തിന്റെ ഏക അത്താണിയാണ് സെബാസ്റ്റ്യൻ. പ്രവാസത്തിന്റെ ആദ്യ കാലങ്ങളിൽ തന്റെ സഹോദരങ്ങളുടെ സംരക്ഷണ ചുമതല സെബാസ്റ്റ്യനായിരുന്നു. നാട്ടിൽ അഞ്ച് സെന്റ് വസ്തുവിൽ ചെറുതായുള്ള ഒരു വീടാണ് ആകെ സന്പാദ്യം. മൂത്ത മകളുടെ വിവാഹം കഴിഞ്ഞ് വന്നതിന്റെ 12ാം നാളാണ് വിധി സെബാസ്റ്റ്യനെ ആശുപത്രി കിടക്കയിൽ എത്തിച്ചത്. നാട്ടിലെത്തിച്ച് നീണ്ട നാളത്തെ ചികിത്സ നടത്തിയാൽ സെബാസ്റ്റ്യനെ സാധാരണ ജീവിതത്തിലേയ്ക്ക് കൊണ്ടുവരാമെന്നാണ് ഡോക്ടർമാർ പറയുന്നത്.
സെബാസ്റ്റ്യൻ ബഹ്റൈനിൽ നിന്നയക്കുന്ന പണം കൊണ്ടാണ് നിത്യവൃത്തിയും ഡിഗ്രിക്ക് പഠിക്കുന്ന മകളുടെ ജീവിതച്ചിലവുകളുമെല്ലാം കഴിഞ്ഞു പോകുന്നത്. എന്നാൽ ഈ അവസ്ഥയിൽ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യത്തിൽ തുടർന്നുള്ള ചകിത്സാ ചിലവുകൾ എങ്ങിനെ കണ്ടെത്തും എന്നുള്ള ആശങ്കയിലാണ് കുടുംബം. ബഹ്റൈനിലെ സാമൂഹ്യ പ്രവർത്തകരുടെയും സുമനസ്സുകളുടെയും സഹായം ഉണ്ടെങ്കിൽ മാത്രമേ ഇദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ കഴിയുകയുള്ളൂ. ഒരു സ്ട്രക്ച്ചറിൽ യാത്ര ചെയ്യാൻ സാധിക്കുന്ന മുറയ്ക്ക് സെബാസ്റ്റ്യനെ നാട്ടിലേയ്ക്ക് കൊണ്ട് പോകാൻ ഒരുക്കമാണെന്ന് ബഹ്റൈനിൽ തന്നെയുള്ള ഇദ്ദേഹത്തിന്റെ ഭാര്യയുടെ സഹോദരീ ഭർത്താവ് ഫ്രാൻസിസ് പറയുന്നു. പക്ഷെ അതിനുള്ള സാന്പത്തികമാണ് പ്രശ്നം. സെബാസ്റ്റ്യനെ സഹായിക്കാൻ താൽപ്പര്യമുള്ളവർക്കും കൂടുതൽ വിവരങ്ങൾക്കും ഫ്രാൻസിസിനെ (39842996) ബന്ധപ്പെടാവുന്നതാണ്.



