ഒ.ഐ.സി.സിയിൽ നിന്നും പിരിഞ്ഞവർ മാതൃസംഘടനയിൽ ലയിക്കാൻ നീക്കം
രാജീവ് വെള്ളിക്കോത്ത്
മനാമ : ബഹ്റൈനിലെ കോൺഗ്രസ് സംഘടനയായ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിൽ (ഒ.ഐ.സി.സി) നിന്നും പിരിഞ്ഞ് സ്വന്തം നിലയ്ക്ക് ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് (ഐ.വൈ.സി.സി) എന്ന പേരിൽ സംഘടന രൂപീകരിച്ച യുവജന വിഭാഗം തിരികെ മാതൃസംഘടനയിൽ ലയിക്കാനുള്ള ആലോചനകൾ ആരംഭിച്ചതായി അറിയുന്നു. കോൺഗ്രസ് ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്ന സംസ്ഥാന നേതാക്കളുടെ അഭ്യർത്ഥന പ്രകാരമാണ് തങ്ങൾ മാതൃസംഘടനയിലേയ്ക്ക് തിരികെ പോകാമെന്ന് പുനർചിന്തനം നടത്തുന്നതെന്ന് നേതാക്കൾ പറയുന്നു. എങ്കിലും തങ്ങൾ മുന്നോട്ട് വെയ്ക്കുന്ന ചില നിർദ്ദേശങ്ങൾ ഒ.ഐ.സി.സി അംഗീകരിച്ചാൽ മാത്രമേ മാതൃസംഘടനയിലേയ്ക്ക് തിരികെ പോകാൻ ഇവർ തയ്യാറാകൂവെന്നാണ് വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്നും ലഭിച്ച വിവരം.
ബഹ്റൈനിൽ വർഷങ്ങൾക്ക് മുൻപേ സംഘടിപ്പിച്ച സംഘടനയാണ് ഒ.ഐ.സി.സി. കെ.പി.സി.സിയുടെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ഈ സംഘടനയ്ക്ക് ദേശീയ കമ്മിറ്റി കൂടാതെ ഏറെക്കുറെ എല്ലാ ജില്ലകൾക്കും പ്രത്യേകം കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നുണ്ട്. കേരളത്തിലെ രാഷ്ട്രീയ സംഭവ വികാസങ്ങളിലും തിരഞ്ഞെടുപ്പുകളിലും പ്രവാസി അനുകൂല കോൺഗ്രസ് പ്രവർത്തകരെ ഒരുമിച്ച് നിർത്തുകയും പ്രവാസികളുടെ കേരളത്തിലുള്ള ബന്ധുക്കളുടെ അടക്കം വോട്ടുകൾ തങ്ങൾക്കനുകൂലമാക്കുന്നത് മുതൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സംഘടിപ്പിക്കുന്ന എല്ലാ പരിപാടികളും പ്രവാസലോകത്തും ഇവർ സംഘടിപ്പിച്ചുവരുന്നുണ്ട്. കൂടാതെ കോൺഗ്രസിന്റെ സംസ്ഥാന, ദേശീയ നേതാക്കൾ ബഹ്റൈനിൽ ഇടയ്ക്കിടെ വരുന്പോൾ സ്വീകരണം നൽകുക, കുടുംബ സംഗമം സംഘടിപ്പിക്കുക തുടങ്ങിയ പ്രവർത്തനങ്ങളിലും സജീവമാണ്.
ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിലെ അഭിപ്രായ വ്യത്യാസങ്ങളും പ്രവർത്തനങ്ങളിൽ മതിപ്പില്ലായ്മയും ഏകാധിപത്യ സംവിധാനമാണ് ഒ.ഐ.സി.സി തുടർന്ന് വരുന്നതെന്നും ആരോപിച്ചാണ് സംഘടനയിലെ യൂത്ത് വിഭാഗത്തിൽ പ്രവർത്തിച്ചിരുന്ന ഒരു കൂട്ടം കോൺഗ്രസ് പ്രവർത്തകർ സംഘടനയിൽ നിന്നും വിട്ട് നാലര വർഷം മുൻപ് ഐ.വൈ.സി.സി എന്ന പേരിൽ പുതിയ സംഘടന ഉണ്ടാക്കി പ്രവർത്തിച്ച് തുടങ്ങിയത്. ഔദ്യോഗികമായ അംഗീകാരം കെ.പി.സി.സിയിൽ നിന്നും ഐ.വൈ.സി.സിക്ക് ലഭിച്ചില്ലെങ്കിലും കേരളത്തിൽ നിന്നുള്ള ചില സംസ്ഥാന നേതാക്കളുടെ പിന്തുണ ഇവർക്ക് ഉണ്ടായിരുന്നു. മാത്രമല്ല ഐ.വൈ.സി.സിയുടെ ലേബലിൽ കേരളത്തിൽ നടത്തുന്ന ചില ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പല സംസ്ഥാന നേതാക്കളും പങ്കെടുത്തിട്ടുണ്ട്.
അതേസമയം കെ.പി.സി.സിയുടെ അംഗീകാരമില്ലെന്ന കാരണത്താൽ ഒ.ഐ.സി.സി നേതാക്കൾ ഐ.വൈ.സി.സിയുടെ പ്രവർത്തനങ്ങളെ പിന്തുണച്ചില്ലെന്ന് മാത്രമല്ല, ഐ.വൈ.സി.സിയുടെ പല പരിപാടികളിലും കെ.പി.സി.സി ഭാരവാഹികൾ വരുന്നതിനെ വിലക്കാനും ശ്രമിച്ചിട്ടുണ്ട്. അതിനിടെ ഒ.ഐ.സി.സിയുടെ ചില മുൻ ഭാരവാഹികളുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന മറ്റ് ചില സംഘടനകളുടെ ചടങ്ങുകളിൽ ഐ.വൈ.സി.സി സജീവമാവുകയും ചെയ്തു. പരിപാടികളിൽ മുതിർന്ന കോൺഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അടക്കം സംബന്ധിക്കുകയും ചെയ്തു. അന്ന് ഐ.വൈ.സി.സി ആ സംഘടനയിൽ സജീവമായതിനാൽ തെന്നലയെ പരിപാടിയിൽ നിന്നും ഒഴിവാക്കുന്നതിനും ഒ.ഐ.സി.സി ഭാരവാഹികൾ ശ്രമിച്ചു എന്ന് ആരോപണം ഉണ്ടായിരുന്നു. എന്നാൽ ഒ.ഐ.സി.സി സജീവം എന്നതിനേക്കാൾ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകിയും കോൺഗ്രസ് സംഘടിപ്പിക്കുന്ന ദിനാചരണങ്ങൾ, ആഘോഷങ്ങൾ എന്നിവയെല്ലാം സമാന്തരമായോ അതിനേക്കാളോ കൂടുതലായി സംഘടിപ്പിച്ചുകൊണ്ട് ഐ.വൈ.സി.സിയും മുന്നേറുകയായിരുന്നു. അതേസമയം ഒ.ഐ.സി.സിയുടെ യൂത്ത്-വിംഗ് സജീവമായി ഔദ്യോഗിക പരിപാടികളുമായി മുന്നോട്ട് നീങ്ങുകയും ചെയ്തു. അത്തരത്തിൽ ഒ.ഐ.സി.സി യൂത്ത്-വിംഗും, ഐ.വൈ.സി.സിയും സമാന്തരമായി പരിപാടികൾ പ്രവർത്തിച്ചുകൊണ്ടിരിക്കെ ഐ.വൈ.സി.സി ബഹ്റൈനിലെ വിവിധ ഏരിയകൾ കേന്ദ്രീകരിച്ചുകൊണ്ട് ഒന്പത് ഏരിയാ കമ്മിറ്റികൾ ഉണ്ടാക്കി. വർഷാ വർഷം തിരഞ്ഞെടുപ്പുകൾ നടത്തി, ഭാരവാഹികളെ മാറ്റി പ്രതിഷ്ഠിക്കുന്ന രീതിയാണ് ഇവർ പിന്തുടരുന്നത്. നാടകങ്ങളിൽ സജീവമാവുക, യുവജനോത്സവങ്ങൾ സംഘടിപ്പിക്കുക എന്നിങ്ങനെ സാംസ്കാരിക പരിപാടികളിൽ അവർ സജീവമായി വാർത്തകളിൽ നിറഞ്ഞു നിന്നു.
രമേശ് ചെന്നിത്തല അടക്കമുള്ള പല നേതാക്കളും ബഹ്റൈനിലെത്തിയപ്പോൾ യൂത്ത്കോൺഗ്രസ് പ്രവർത്തകർ ഇത്തരത്തിൽ രണ്ട് വിഭാഗമായി പ്രവർത്തിക്കുന്നത് പലരും ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഒ.ഐ.സി.സി ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടവരാണെന്നും പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കപ്പെടേണ്ടതാണെന്നും പറഞ്ഞ് ഐ.വൈ.സി.സിയുടെ ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടില്ല. പക്ഷെ പ്രവർത്തനങ്ങളിൽ തെല്ലിട പിന്നോട്ട് പോകാതെ കോൺഗ്രസ് അനുഭാവികളായി അവർ പ്രവർത്തിക്കുകയും ചെയ്തു. അടുത്തിടെ പല നേതാക്കളും ബഹ്റൈനിലെത്തിയപ്പോൾ കോൺഗ്രസ് പ്രവർത്തകർ ഭിന്നിച്ച് പ്രവർത്തിക്കേണ്ടവരല്ലെന്നും ഒരുമിച്ച് പോകണമെന്നുമാണ് ഇരുവിഭാഗങ്ങളോടും ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസം ബഹ്റൈനിലെത്തിയ യൂത്ത്കോൺഗ്രസിന്റെ ചുമതലയുള്ള കെ.പി.സി.സി സെക്രട്ടറി പഴകുളം മധു, ആന്റോ ആന്റണി എം.പി എന്നിവരും ഈ ആവശ്യമാണ് മുന്നോട്ട് െവച്ചത്.
ഐ.വൈ.സി.സി പ്രവർത്തകർ മാതൃസംഘടനയിലേയ്ക്ക് തിരിച്ച് വരികയാണെങ്കിൽ മാന്യമായ സ്ഥാനം അവർക്ക് നൽകുമെന്ന് ഒ.ഐ.സി.സിയുടെ ഭാഗത്തുനിന്നും യൂത്ത്-വിംഗിന്റെ ഭാഗത്ത് നിന്നും അഭിപ്രായം ഉയർന്നു. തങ്ങൾക്ക് സ്ഥാനമാണങ്ങൾ ഒന്നും വേണ്ടെന്നും വർഷാവർഷം യോഗ്യതയുള്ള നേതാക്കളെ ഭാരവാഹി സ്ഥാനങ്ങളിൽ കൊണ്ടുവരണമെന്നും ജനാധിപത്യ രീതിയിൽ തിരഞ്ഞെടുപ്പ് നടത്തണമെന്നും പ്രവാസികൾക്കിടയിൽ പ്രവർത്തനങ്ങൾ വിപുലമാക്കണമെന്നും മാത്രമാണ് തങ്ങളുടെ ആവശ്യമെന്ന് ഐ.വൈ.സി.സി നേതാക്കൾ അറിയിച്ചു.
ഐ.വൈ.സി.സി പ്രവർത്തകർ ഒ.ഐ.സി.സിയിലേയ്ക്ക് മടങ്ങി വരികയാണെങ്കിൽ സംഘടന കുറച്ചുകൂടി ശക്തി ആർജ്ജിക്കുമെന്നും പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കാൻ കഴിയുമെന്നും ഒ.ഐ.സി.സി ഭാരവാഹികൾ പറഞ്ഞു. ഇതോടെ ഇരുസംഘടനകളും ഒരുമിക്കാനുള്ള അവസരമാണ് അടുത്ത് വന്നിരിക്കുന്നത്. തങ്ങൾ മുന്നോട്ട് വെയ്ക്കുന്ന നിർദ്ദേശങ്ങൾ ശരിയാണെന്ന് തോന്നുകയും അത് അംഗീകരിക്കാൻ ഒ.ഐ.സി.സി നേതൃത്വം തയ്യാറാണെങ്കിൽ ദേശീയ കമ്മിറ്റിയുടെ പരിഗണനയ്ക്ക് ഇക്കാര്യം വെയ്ക്കുമെന്നും തുടർന്ന് മാതൃസംഘടനയിൽ ലയിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും ഐ.വൈ.സി.സി നേതൃത്വം വ്യക്തമാക്കി. കോൺഗ്രസ് ദേശീയ തലത്തിൽ പല വിട്ടുവീഴ്ചകൾക്കും തയ്യാറാകുന്പോൾ ബഹ്റൈൻ പോലുള്ള ചെറിയ രാജ്യത്തെ പ്രസ്ഥാനവും അടുത്ത് തന്നെ ഒന്നിക്കുമെന്നാണ് നിഷ്പക്ഷമതികളായ കോൺഗ്രസ് പ്രവർത്തകർ കരുതുന്നത്.



