കാശ്മീരിൽ ഏറ്റുമുട്ടൽ : നാല് ഭീകരർ കൊല്ലപ്പെട്ടു
ശ്രീനഗർ : ജമ്മു കാശ്മീരിലെ അനന്ത്നാഗിലുണ്ടായ ഏറ്റുമുട്ടലിൽ നാല് ഐ.എസ് തീവ്രവാദികളെ സൈന്യം വധിച്ചതായി സംസ്ഥാന പോലീസ് മേധാവി എസ്.പി വൈദ് അറിയിച്ചു. കൊല്ലപ്പെട്ടവരിൽ ഒരാൾ ഐ.എസിന്റെ കശ്മീർ വിഭാഗമായ ഇസ്ലാമിക്ക് േസ്റ്ററ്റ് ജമ്മു ആന്റ് കാശ്മീർ എന്ന ഭീകരസംഘടനയുടെ തലവനാണ്. റമദാൻ വെടിനിറുത്തൽ റദ്ദാക്കിയ ശേഷം താഴ്്വരയിൽ നടന്ന രണ്ടാമത്തെ ഏറ്റുമുട്ടലിൽ ഒരു സൈനികനും മറ്റൊരു ഗ്രാമീണനും കൊല്ലപ്പെട്ടു.
ഏറ്റുമുട്ടലിൽ മൂന്ന് സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്. സൗത്ത് കാശ്മീരിലെ ശ്രിഗുവാരാ മേഖലയിൽ തീവ്രവാദികൾ നിലയുറപ്പിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് സൈന്യവും പോലീസും ചേർന്ന് തിരച്ചിൽ നടത്തിയിരുന്നു. ഇതേതുടർന്ന് പ്രദേശത്തെ വീട്ടിൽ താവളമുറപ്പിച്ച ഭീകരർ സൈന്യത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. വെടിവെപ്പിൽ വീട്ടുടമസ്ഥൻ മരിച്ചു. ഇയാളുടെ ഭാര്യയ്ക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു.
കഴിഞ്ഞ ഫെബ്രുവരിയിൽ ഒരു പോലീസുകാരൻ കൊല്ലപ്പെട്ടതോടെയാണ് താഴ-്വരയിൽ ഐ.എസിന്റെ സാന്നിധ്യമുണ്ടെന്ന് കാശ്മീർ പോലീസ് സമ്മതിച്ചത്. എന്നാൽ വലിയ രീതിയിൽ ഇത് വ്യാപിച്ചിട്ടില്ലെന്നാണ് പോലീസ് വ്യക്തമാക്കിയിരുന്നത്.



