കാണാതായ ബഹ്റൈൻ കപ്പൽ കണ്ടെത്തി
മനാമ : മേകുനു ചുഴലിക്കാറ്റിൽ കാണാതായ ബഹ്റൈൻ കപ്പലിൽ കുടുങ്ങിയവരുടെ കുടുംബാംഗങ്ങൾക്ക് ആശ്വാസവാർത്ത. ആഴ്ചകൾ നീണ്ട അന്വേഷണങ്ങൾക്ക് ശേഷം 18 ജീവനക്കാർ ഉണ്ടായിരുന്ന കപ്പൽ ഒമാനിലെ സലാല തുറമുഖത്തിനടുത്ത് ഒരു ദ്വീപിന് സമീപമുള്ളതായി കണ്ടെത്തി.
മൂന്ന് അംഗങ്ങൾ മാത്രമാണ് അപകടസമയത്ത് കപ്പലിലുണ്ടായിരുന്നത്. മറ്റുള്ളവർ ശന്പള കുടിശ്ശിക നൽകാത്തതിനെത്തുടർന്ന് നേരത്തെ കപ്പൽ വിട്ടിരുന്നു. സിറിയ, ജോർദാൻ, മ്യാൻമർ എന്നീ രാജ്യങ്ങളിൽനിന്നുള്ളവരാണ് നിലവിൽ കപ്പലിൽ ഉണ്ടായിരുന്നത്. മിഡിലീസ്റ്റിൽ ചരക്ക് കൈമാറ്റം നടത്തിയിരുന്നതാണ് ബഹ്റൈൻ കന്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പൽ.
വിജയകരമായ രക്ഷാപ്രവർത്തനത്തിന് ശേഷം അംഗങ്ങളിൽ ഒരാൾ സ്വദേശമായ മ്യാൻമറിൽ മടങ്ങിയെത്തി. മറ്റു രണ്ട് പേർ തുറമുഖ അധികാരികൾ ഏർപ്പാടാക്കിയ ഹോട്ടലിൽ താമസിക്കുന്നു. ജൂൺ 12ന് ഒമാനി തീരദേശ സേന ഇവർക്കാവശ്യമുള്ള സാധനങ്ങൾ കപ്പലിൽ എത്തിച്ചിരുന്നു.
ഏഴ് മാസത്തോളം ശന്പളക്കുടിശ്ശിക ഉണ്ടായിരുന്ന തൊഴിലാളികൾക്ക് ശന്പളത്തിന്റെ ഒരു ഭാഗം മാത്രമേ കന്പനി നൽകിയിട്ടുള്ളൂ. ഇതുമൂലം പല ജീവനക്കാരും ജോലി ഉപേക്ഷിച്ചു. എന്നാൽ മൂന്ന് അംഗങ്ങൾ കപ്പലിൽ താമസം തുടരുകയായിരുന്നു. ചുഴലിക്കാറ്റ് ശക്തിയാർജ്ജിച്ചത്തോടെ കപ്പൽ കടലിൽ സ്വതന്ത്രമായി ഒഴുകുകയായിരുന്നു. ആഴ്ച്ചകൾ നീണ്ട തിരച്ചിലിന് ശേഷമാണ് ഒരു ദ്വീപിന് സമീപം കപ്പൽ കണ്ടെത്തിയത്.



