ഹമദ് രാജാവ് സ്വാധീനമുള്ള 30 അറബ് നേതാക്കളിൽ ഒരാൾ

മനാമ : ബഹ്റൈൻ ഭരണാധികാരി ഹമദ് ബിൻ ഇസ അൽ ഖലീഫ രാജാവ് 2018ൽ ഏറ്റവും സ്വാധീനമുള്ള 30 അറബ് നേതാക്കളിൽ ഉൾപ്പെട്ടു. ഈജിപ്ഷ്യൻ വാരികയായ അൽ−അഹ്റാം അൽ അറബിയുടെ സർവ്വേയിലാണ് ഈ നേട്ടം. 1999ൽ മുൻ ബഹ്‌റൈൻ അമീർ ഷെയ്ഖ് ഇസ ബിൻ സൽമാൻ അൽ ഖലീഫയിൽ നിന്നും അധികാരമേറ്റെടുത്ത ശേഷം ഹമദ് ബിൻ ഇസ അൽ ഖലീഫ രാജാവ് നടത്തിയ പരിഷ്കാര നടപടികൾ പുരോഗമിക്കുകയാണെന്നും വാരികയുടെ ഈ വർഷത്തെ അവസാന എഡിഷൻ വ്യക്തമാക്കുന്നു. “ഹമദ് ബിൻ ഇസാ-സമാധാനത്തിന്റെ രാജാവ്” എന്ന പേരിൽ പ്രത്യേക പതിപ്പും വാരികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
2017 സെപ്തംബർ 14ന് അമേരിക്കയിലെ ലോസ് ആഞ്ചലോസിലുള്ള കിംഗ് ഹമദ് ഗ്ലോബൽ സെന്റർ ഫോർ ഇന്റർഫെയ്‌ത് ഡയലോഗ് ആൻഡ് പീസ്‌ഫുൾ കോഎക്സിസ്റ്റൻസ് ഉദ്ഘാടനം ചെയ്തതിനെക്കുറിച്ചും വാരികയിൽ പരാമർശമുണ്ട്. “ഇത് ബഹ്റൈനും അതു പോലെ ഹമദ് രാജാവും മതങ്ങളും സംസ്കാരങ്ങളും തമ്മിലുള്ള സമാധാനത്തിനും സഹിഷ്ണുതയ്ക്കും നൽകുന്ന പ്രാധാന്യത്തിനുള്ള അംഗീകാരമാണെന്നും വാരിക വിലയിരുത്തുന്നു.