താൻ വിശ്രമത്തിലാണെന്ന് ഡോ. കെ.ടി റബിയുള്ള
മനാമ : പ്രവാസ ലോകത്തെ പ്രമുഖ വ്യവസായിയും നിരവധി ആതുര ശ്രൂശൂഷ കേന്ദ്രങ്ങളുടെ സ്ഥാപകനുമായ ഡോ. കെ.ടി റബിയുള്ള താൻ ഇപ്പോൾ മലപ്പുറത്തെ കോഡൂരിലെ വീട്ടിലുണ്ടെന്ന് കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ അറിയിച്ചു. സോഷ്യൽ മീഡിയകളിൽ മുന്പ് ഏറെ സജീവമായിരുന്ന കെ.ടി റബിയുള്ളയെ പറ്റി 2016 ഡിസംബർ മുതൽ വിവരങ്ങളൊന്നും ലഭിക്കാതിരുന്നതോടെ ഓൺലൈൻ പത്രങ്ങളിലൂടെയും, ഫേസ്ബുക്ക് പോസ്റ്റുകളിലൂടെയും പരന്ന ഊഹാപോഹങ്ങൾക്ക് ഇതോടെ അറുതി വന്നിരിക്കുകയാണ്. താത്കാലിക അവധിയിൽ ആണ് താനെന്നും ചികിത്സ സംബന്ധമായിട്ടാണ് മാറി നിൽക്കേണ്ട സാഹചര്യമുണ്ടായിരിക്കുന്നതെന്നും, ഏറെ വൈകാതെ ഗൾഫ് നാടുകളിൽ തന്റെ ബിസിനസ് ആവശ്യത്തിനായി തിരികെ എത്തുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. ഇതിന് തന്നെ സ്നേഹിക്കുന്നവരുടെ പ്രാർത്ഥനയും സഹകരണവും അദ്ദേഹം അഭ്യർത്ഥിച്ചിട്ടുണ്ട്.
പ്രവാസലോകത്തെയും, നാട്ടിലെയും ജീവകാരുണ്യ പ്രവർത്തനങ്ങളിലും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ച്ച വെച്ചിട്ടുള്ള ഡോ. കെ.ടി റബിയുള്ള ഭാരത സർക്കാരിന്റെ പ്രവാസി രത്ന പുരസ്കാര ജേതാവ് കൂടിയാണ്. സൗദി അറേബ്യ, ഒമാൻ, ബഹ്റൈൻ, കുവൈത്ത്, ഖത്തർ എന്നീ ഗൾഫ് രാജ്യങ്ങളിലായി മെഡിക്കൽ ക്ലിനിക്കുകൾ, ഫാർമസികൾ, സ്പെഷ്യാലിറ്റി ആശുപത്രികൾ എന്നിവയുടെ ചെയർമാനും, മാനേജിങ് ഡയറക്ടറുമാണ് ഇദ്ദേഹം. ഇന്നലെ തന്റെ രോഗവിവരം അറിയിച്ചു കൊണ്ട് പുറത്ത് വന്ന സന്ദേശത്തിനൊപ്പം, തന്റെ മകൻ, ചെറുമക്കൾ എന്നിവർക്കൊപ്പമുള്ള അദ്ദേഹത്തിന്റെ വീഡിയോ ദൃശ്യവും ഓൺലൈനിൽ സജീവമായിട്ടുണ്ട്.

