ബഹ്‌റൈനിൽ നിന്നുള്ള ആദ്യ ഹജ്ജ് തീർത്ഥാടക സംഘം സൗദിയിലേക്ക് തിരിച്ചു
പ്രദീപ് പുറവങ്കര
മനാമ: ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങൾ നിർവ്വഹിക്കുന്നതിനായുള്ള ബഹ്‌റൈനിൽ നിന്നുള്ള ആദ്യ തീർത്ഥാടക സംഘം സൗദി അറേബ്യയിലേക്ക് പുറപ്പെട്ടു. തീർത്ഥാടകരുടെ യാത്ര കൂടുതൽ സുഗമവും വ്യവസ്ഥാപിതവുമാക്കുന്നതിനായി വിപുലമായ യാത്രാ ക്രമീകരണങ്ങളാണ് അധികൃതർ വിമാനത്താവളത്തിൽ ഒരുക്കിയിരിക്കുന്നത്. ഹജ്ജ്-ഉംറ കാര്യങ്ങൾക്കായുള്ള സുപ്രീം കമ്മിറ്റി ചെയർമാൻ കൂടിയായ നീതിന്യായ, ഇസ്‌ലാമിക കാര്യ, ഔഖാഫ് മന്ത്രി നവാഫ് ബിൻ മുഹമ്മദ് അൽ മാവ്ദ ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി തീർത്ഥാടകരെ യാത്രയാക്കി.
ബഹ്‌റൈനിലെ സൗദി അംബാസഡർ നായിഫ് ബിൻ ബന്ദർ അൽ സുദൈരി, നീതിന്യായ-ഇസ്‌ലാമിക കാര്യ അണ്ടർസെക്രട്ടറി ജഡ്ജി ഈസ സാമി അൽ മന്നായി എന്നിവരുൾപ്പെടെയുള്ള പ്രമുഖ ഉദ്യോഗസ്ഥരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു. തീർത്ഥാടകർ പുറപ്പെടുന്നത് മുതൽ തിരിച്ചെത്തുന്നത് വരെയുള്ള സുരക്ഷയും യാത്രാ സൗകര്യങ്ങളും ഉറപ്പാക്കാൻ വിവിധ സർക്കാർ വകുപ്പുകൾ ഒത്തൊരുമിച്ചാണ് പ്രവർത്തിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം, ബഹ്‌റൈൻ എയർപോർട്ട് കമ്പനി, കിംഗ് ഫഹദ് കോസ്‌വേ അതോറിറ്റി എന്നിവർ യാത്രാനടപടികൾ വേഗത്തിലാക്കാൻ മികച്ച രീതിയിലാണ് റെഗുലേഷൻസ് കൈകാര്യം ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തീർത്ഥാടകരുടെ യാത്രാ ക്രമീകരണങ്ങൾ സുഗമമാക്കുന്നതിൽ ബഹ്‌റൈനിലെ സൗദി എംബസി നൽകുന്ന പിന്തുണയെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. ലോകമെമ്പാടുമുള്ള തീർത്ഥാടകർക്കായി മികച്ച സേവനങ്ങളും വ്യവസ്ഥാപിതമായ അന്തരീക്ഷവും ഒരുക്കുന്നതിൽ സൗദി അറേബ്യ മുൻകൂട്ടി നടത്തിയ വിപുലമായ തയ്യാറെടുപ്പുകൾ ഏറെ പ്രശംസനീയമാണെന്നും അദ്ദേഹം വ്യക്തമാക്കി.
gdgd

