അമേരിക്കൻ പൗരന്മാരുടെ സുരക്ഷയ്ക്ക് മുൻഗണന; സ്ഥിതിഗതികൾ നിരീക്ഷിച്ച് ബഹ്റൈൻ യുഎസ് എംബസി
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ലോകമെമ്പാടുമുള്ള അമേരിക്കൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നത് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ഭരണകൂടത്തിൻ്റെ മുഖ്യ മുൻഗണനയാണെന്ന് ബഹ്‌റൈനിലെ യുഎസ് എംബസി വ്യക്തമാക്കി. മിഡിൽ ഈസ്റ്റ് മേഖലയിലെ സുരക്ഷാ സംഭവവികാസങ്ങൾ എംബസി സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും പൗരന്മാർക്ക് ആവശ്യമായ അപ്‌ഡേറ്റുകൾ കൃത്യസമയത്ത് നൽകുമെന്നും ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.
ബഹ്‌റൈൻ, ഇസ്രായേൽ, കുവൈറ്റ്, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ഖത്തർ എന്നീ രാജ്യങ്ങളിൽ നിന്ന് അമേരിക്കയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പൗരന്മാർക്കായി എംബസി പ്രത്യേക ഫോം പുറത്തിറക്കിയിട്ടുണ്ട്. മടങ്ങാൻ താൽപ്പര്യമുള്ളവർ ഈ ഫോം പൂരിപ്പിക്കണം. യാത്രയ്ക്കുള്ള സൗകര്യങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് യുഎസ് സർക്കാർ പൗരന്മാരെ നേരിട്ട് ബന്ധപ്പെടുകയും യാത്രാ ഓപ്ഷനുകളെക്കുറിച്ചുള്ള വിവരങ്ങൾ നൽകുകയും ചെയ്യും. ഇന്നലെ വൈകുന്നേരം പുറത്തിറക്കിയ സുരക്ഷാ അപ്‌ഡേറ്റിലാണ് എംബസി ഇക്കാര്യം വ്യക്തമാക്കിയത്.
ഇതോടൊപ്പം അമേരിക്കൻ പൗരന്മാർ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് വെബ്‌സൈറ്റിലൂടെ ഏറ്റവും പുതിയ സുരക്ഷാ വിവരങ്ങൾ നിരീക്ഷിക്കണമെന്ന് എംബസി നിർദ്ദേശിച്ചു. അടിയന്തര സുരക്ഷാ സന്ദേശങ്ങളും മുന്നറിയിപ്പുകളും നേരിട്ട് ലഭിക്കുന്നതിനായി 'സ്മാർട്ട് ട്രാവലർ എൻറോൾമെൻ്റ് പ്രോഗ്രാമിൽ' (STEP) പേര് രജിസ്റ്റർ ചെയ്യാൻ പൗരന്മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. കോൺസുലർ സഹായം ആവശ്യമുള്ളവർക്ക് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ 24 മണിക്കൂറും പ്രവർത്തിക്കുന്ന എമർജൻസി ടീമിനെ നിശ്ചിത നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്നും എംബസി അറിയിച്ചു.
aswadeqsewrd


