ഗൾഫ് എയർ 400-ലധികം ട്രാൻസിറ്റ് യാത്രക്കാരെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തെത്തിച്ചു
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: മേഖലയിലെ നിലവിലെ അസാധാരണ സാഹചര്യത്തെത്തുടർന്ന് വിവിധ രാജ്യങ്ങൾ വ്യോമപാതകൾ അടച്ചതോടെ യാത്രാതടസ്സം നേരിട്ട 400-ലധികം ട്രാൻസിറ്റ് യാത്രക്കാരെ ഗൾഫ് എയർ സുരക്ഷിതമായി ഒഴിപ്പിച്ചു. ബഹ്‌റൈൻ്റെ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയർ, ബന്ധപ്പെട്ട അധികൃതരുമായി നിരന്തരം ഏകോപനം നടത്തിയാണ് അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള പ്രത്യേക നടപടികൾ സ്വീകരിച്ചത്.
വ്യോമപാതകൾ അടച്ചതുമൂലം യാത്ര തുടരാനാവാതെ കുടുങ്ങിപ്പോയവർക്കായി വിപുലമായ സൗകര്യങ്ങളാണ് വിമാനക്കമ്പനി ഒരുക്കിയത്. ബാധിക്കപ്പെട്ട യാത്രക്കാർക്ക് ഹോട്ടൽ താമസം, ഭക്ഷണം, യാത്രയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ എന്നിവ നൽകി. കൂടാതെ, സാഹചര്യം അനുകൂലമാകുന്ന മുറയ്ക്ക് സുരക്ഷിതമായി യാത്ര തുടരുന്നതിനായി ബദൽ യാത്രാ ക്രമീകരണങ്ങൾ ആസൂത്രണം ചെയ്യുന്നതിനും ഗൾഫ് എയർ സഹായം നൽകി വരുന്നു.
മേഖലയിലെ സംഭവവികാസങ്ങൾ കമ്പനി സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. അടച്ചിട്ട വ്യോമപാതകൾ സുരക്ഷിതമായ വിമാന സർവീസുകൾക്കായി വീണ്ടും തുറക്കുന്ന മുറയ്ക്ക് സാധാരണ നിലയിലുള്ള പ്രവർത്തനങ്ങൾ പുനരാരംഭിക്കുമെന്ന് ഗൾഫ് എയർ അറിയിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് തങ്ങൾ എപ്പോഴും പ്രഥമ പരിഗണന നൽകുന്നതെന്നും വിമാനക്കമ്പനി വ്യക്തമാക്കി.
asadsads


