ഹോർമുസ് കടലിടുക്ക് അടച്ചു; യുഎസ് - ഇസ്രായേൽ ആക്രമണങ്ങളെത്തുടർന്ന് സുരക്ഷാ ഭീഷണിയെന്ന് ഇറാൻ
പ്രദീപ് പുറവങ്കര
ടെഹ്‌റാൻ: ആഗോള എണ്ണ-വാതക നീക്കത്തിന്റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചു. മേഖലയിൽ അമേരിക്കയും ഇസ്രായേലും നടത്തുന്ന സൈനിക നീക്കങ്ങൾ കാരണം കപ്പൽ ഗതാഗതം സുരക്ഷിതമല്ലാത്തതിനാലാണ് നടപടിയെന്ന് ഇറാൻ വിപ്ലവ ഗാർഡ് (IRGC) അറിയിച്ചു. ഇന്ന് വൈകുന്നേരം മുതലാണ് നിയന്ത്രണം നിലവിൽ വന്നതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണങ്ങളും അതിന് ഇറാൻ നൽകുന്ന തിരിച്ചടികളും കാരണം കടലിടുക്കിലെ സാഹചര്യം അതീവ സങ്കീർണ്ണമാണെന്ന് തസ്നീം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. സുരക്ഷാ ഭീഷണി നിലനിൽക്കുന്നതിനാൽ ഈ പാതയിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്ന് വിവിധ കപ്പലുകൾക്ക് വിപ്ലവ ഗാർഡ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ടാങ്കറുകളുടെയും കപ്പലുകളുടെയും ഗതാഗതം നിലച്ചതോടെ കടലിടുക്ക് പ്രായോഗികമായി അടച്ച നിലയിലാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
നേരത്തെയും അമേരിക്കൻ ആക്രമണമുണ്ടായാൽ ഹോർമുസ് കടലിടുക്ക് അടയ്ക്കുമെന്ന് ഇറാനിലെ തീവ്ര നിലപാടുള്ള രാഷ്ട്രീയ നേതാക്കൾ ഭീഷണി മുഴക്കിയിരുന്നു. എന്നാൽ, കടലിടുക്ക് ഔദ്യോഗികമായി അടയ്ക്കുന്ന കാര്യത്തിൽ സർക്കാർ തലത്തിൽ ഇതുവരെ അന്തിമ തീരുമാനമൊന്നും പ്രഖ്യാപിച്ചിട്ടില്ല. ആഗോള വിപണിയിലേക്കുള്ള എണ്ണ വിതരണത്തെ ഈ നീക്കം ഗുരുതരമായി ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.


