യുവതിയുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടം: ഏഷ്യൻ സ്വദേശിക്ക് ഒരു വർഷം തടവും നാടുകടത്തലും
പ്രദീപ് പുറവങ്കര l ബഹ്റൈൻ
മനാമ: ബഹ്‌റൈനിൽ റോഡ് മുറിച്ചുകടക്കുകയായിരുന്ന യുവതിയെ കാറിടിച്ച് വീഴ്ത്തി മരണത്തിന് ഇടയാക്കിയ കേസിൽ 38 വയസ്സുകാരനായ ഏഷ്യൻ സ്വദേശിക്ക് ഹൈ ക്രിമിനൽ കോടതി ഒരു വർഷം തടവ് വിധിച്ചു. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം ഇയാളെ രാജ്യത്തുനിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടു.
2025 നവംബർ 30-നാണ് കേസിനാസ്പദമായ ഈ ദാരുണ സംഭവം നടന്നത്. കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാനുള്ള നിശ്ചിത പാതയിലൂടെ തന്റെ രണ്ട് വയസ്സിൽ താഴെ പ്രായമുള്ള കുഞ്ഞിനെ സ്‌ട്രോളറിൽ ഇരുത്തി തള്ളിക്കൊണ്ടുപോവുകയായിരുന്നു 26 വയസ്സുകാരിയായ അറബ് യുവതി. ഈ സമയത്ത് അമിതവേഗതയിലെത്തിയ പ്രതിയുടെ വാഹനം യുവതിയെയും കുഞ്ഞിനെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ യുവതിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരണം സംഭവിക്കുകയും ചെയ്തു. എന്നാൽ സ്‌ട്രോളറിലുണ്ടായിരുന്ന കുട്ടി നിസ്സാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. കുട്ടിക്ക് ആശുപത്രിയിൽ ആവശ്യമായ പ്രാഥമിക ചികിത്സകൾ നൽകി.
ഡ്രൈവിംഗിൽ പാലിക്കേണ്ട മിനിമം ജാഗ്രത പുലർത്താത്തതും അമിതമായ അശ്രദ്ധയുമാണ് അപകടത്തിന് പ്രധാന കാരണമായതെന്ന് പബ്ലിക് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. കാൽനടയാത്രക്കാരുടെ ജീവന് ഭീഷണിയാകുന്ന രീതിയിൽ വാഹനം ഓടിച്ചതിനും പൊതുമുതൽ നശിപ്പിച്ചതിനുമാണ് പ്രതിക്കെതിരെ കുറ്റം ചുമത്തിയത്. സംഭവത്തിൽ മറ്റ് ക്രിമിനൽ സംശയങ്ങളൊന്നുമില്ലെന്നും ട്രാഫിക് അപകടം മൂലമുണ്ടായ പരിക്കുകൾ തന്നെയാണ് മരണകാരണമെന്നും മെഡിക്കൽ റിപ്പോർട്ടുകൾ സ്ഥിരീകരിച്ചു.
sdfsfsd


