ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് തോൽവി


ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിന് ഏഴ് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയര്‍ത്തിയ 307 റണ്‍സിന്‍റെ വിജയലക്ഷ്യം ന്യൂസിലന്‍ഡ് 47.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 104 പന്തില്‍ 145 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ടോം ലാഥമാണ് കിവീസിന്‍റെ ടോപ് സ്കോറര്‍.

നായകന്‍ കെയ്ന്‍ വില്യംസണ്‍ 98 പന്തില്‍ 94 റണ്‍സുമായി പുറത്താകാതെ നിന്നു. ഇന്ത്യക്കായി അരങ്ങേറ്റ മത്സരം കളിച്ച ഉമ്രാന്‍ മാലിക് രണ്ട് വിക്കറ്റെടുത്തു. ഇരുപതാം ഓവറില്‍ 88 റണ്‍സില്‍ മൂന്നാ വിക്കറ്റ് നഷ്ടമാവുമ്പോള്‍ ന്യൂസിലന്‍ഡിന് ജത്തിലേക്ക് 180 പന്തില്‍ 228 റണ്‍സ് വേണമായിരുന്നു. ഫിന്‍ അലനെ(22) വീഴ്ത്തിയ ഷര്‍ദ്ദുല്‍ താക്കൂറും അരങ്ങേറ്റത്തില്‍ ഡെവോണ്‍ കോണ്‍വെയുടെയും(24), ഡാരില്‍ മിച്ചലിന്‍റെയും(11) ഇരട്ടവിക്കറ്റുമായി തിളങ്ങിയ ഉമ്രാന്‍ മാലിക്കും ചേര്‍ന്നാണ് ഇന്ത്യക്ക് തുടക്കത്തില്‍ വിജയപ്രതീക്ഷ നല്‍കിയത്.

എന്നാല്‍, നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന വില്യംസണ്‍-ലാഥം സഖ്യം പതിയെ സ്കോർ ബോർഡ് ചലിപ്പിച്ചു. 54 പന്തില്‍ വില്യംസണ്‍ അര്‍ധ സെഞ്ചുറി തികച്ചപ്പോള്‍ ടോം ലാഥം 51 പന്തില്‍ അര്‍ധ സെഞ്ചുറിയിലെത്തി. അവസാന 11 ഓവറില്‍ 93 റണ്‍സ് വേണ്ടിയിരുന്ന കിവീസിനായി ലാഥം ഷര്‍ദ്ദുല്‍ താക്കൂര്‍ എറിഞ്ഞ 40-ാം ഓവറില്‍ 25 റണ്‍സടിച്ച് സെഞ്ചുറിക്ക് അരികിലെത്തി. 70 പന്തില്‍ 77 റണ്‍സായിരുന്ന ലാഥം 76 പന്തില്‍ സെഞ്ചുറിയിലെത്തി.

നേരത്തെ, ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍, ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍ എന്നിവരുടെ അര്‍ധ സെഞ്ചുറികളുടെ മികവില്‍ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 306 റണ്‍സ് നേടി. അവസാന പത്തോവറില്‍ 96 റണ്‍സടിച്ചാണ് ഇന്ത്യ 300 കടന്നത്. മലയാളി താരം സഞ്ജു സാംസണ്‍ 38 പന്തില്‍ 36 റണ്‍സെടുത്തത്തപ്പോള്‍ അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച വാഷിംഗ്‌ടണ്‍ സുന്ദര്‍ 16 പന്തില്‍ പുറത്താകാതെ 37 റണ്‍സ് നേടി.

article-image

aaa

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed