കോമൺവെൽത്ത് ഗെയിംസിന് ഇന്ന് കൊടിയിറങ്ങും

കഴിഞ്ഞ 12 നാളുകളായി ബർമിങ്ഹാമിനെ ആവേശലഹരിയിലാക്കിയ കോമൺവെൽത്ത് ഗെയിംസിന് ഇന്ന് സമാപനം. ഉത്സവ സമാനമായ ഉദ്ഘാടന ചടങ്ങുകൾക്ക് വേദിയായ അലക്‌സാണ്ടർ േസ്റ്റഡിയത്തിൽ രാത്രി 12:30നാണ് സമാപന ചടങ്ങുകൾ. പാട്ടും സംഗീതവും നൃത്തച്ചുവടുകളും നിറഞ്ഞ തികച്ചും വേറിട്ട കലാപ്രകടനമാണ് സമാപന ചടങ്ങിനെ വ്യത്യസ്തമാക്കുക. ബർമിങ്ഹാമിന്റെ സംസ്‌കാരവും ചരിത്രവും പ്രമേയമാക്കിയ ചടങ്ങിൽ കൂടുതൽ സംഗീത−നൃത്ത പ്രകടനങ്ങളും ഉണ്ടാകും.
സമാപന ചടങ്ങിൽ കലാകാരന്മാരും കായിക താരങ്ങളും ഒരേ മനസ്സോടെ അതത് രാജ്യങ്ങളുടെ പതാകയ്ക്ക് കീഴിൽ അണിനിരക്കും. ചടങ്ങിനിടെ 2026ലെ ഗെയിംസ് ആതിഥേയത്വത്തിന്റെ ക്വീൻസ് ബാറ്റൺ വിക്ടോറിയന്‍ ഗവണ്‍മെന്റ് അധികൃതർക്ക് കൈമാറും. 15 വേദികളിലായി 20 ഇനങ്ങളിൽ 72 രാജ്യങ്ങളിലെ അയ്യായിരത്തോളം അത്‌ലറ്റുകളാണ് മെഗാ മേളയിൽ പങ്കെടുത്തത്. ഓസ്‌ട്രേലിയയാണ് ഇക്കുറിയും മെഡൽ പട്ടികയിൽ ഒന്നാമതെത്തിയത്. ഇഞ്ചോടിഞ്ച് പോരാട്ടവീര്യം പുറത്തെടുത്ത ആതിഥേയരായ ഇംഗ്ലണ്ടാണ് തൊട്ടുപിന്നിൽ.
കോമൺവെൽത്ത് ഗെയിംസ് ചരിത്രത്തിലെ എക്കാലത്തെയും വലിയ വനിതാ പാര കായിക മാമാങ്കത്തിന് ബർമിങ്ഹാമിന്റെ മണ്ണിൽ സമാപനമാകാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രം. ഓസ്‌ട്രേലിയയുടെ തെക്ക് കിഴക്കൻ നഗരമായ മെൽബണിൽ 2026 മാർച്ച് 17 മുതൽ 29 വരെയാണ് അടുത്ത കോമൺവെൽത്ത് ഗെയിംസ്