വോഡഫോൺ−ഐഡിയ; കേന്ദ്രസർക്കാർ ഓഹരികൾ ഏറ്റെടുക്കാൻ ഒരുങ്ങുന്നു
രാജ്യത്തെ മൂന്നാമത്തെ വലിയ മൊബൈൽ നെറ്റ്‌വർക്ക് സേവനദാതാക്കളായ വോഡഫോൺ ഐഡിയയെ സാന്പത്തിക തകർച്ചയിൽ നിന്നു കരകയറ്റാൻ കേന്ദ്രസർക്കാർ ഓഹരികൾ ഏറ്റെടുക്കാൻ ഒരുങ്ങുന്നു. സ്പെക്‌ട്രം ലേലക്കുടിശിക തീർക്കാൻ ഓഹരികൾ സർക്കാരിനു നൽകാനുള്ള നിർദേശം കന്പനി ഡയറക്ടർ ബോർഡ് അംഗീകരിച്ചു.
ഇതോടെ കന്പനിയിലെ ഏറ്റവും വലിയ ഓഹരിയുടമയായി കേന്ദ്രസർക്കാർ മാറും. എജിആർ കുടിശികയിനത്തിൽ 50,399.63 കോടി രൂപയാണ് വോഡഫോൺ ഐഡിയ നൽകാനുള്ളത്. 35.8 ശതമാനം ഓഹരിയാകും കേന്ദ്രസർക്കാരിന് ലഭിക്കുക. വോഡഫോൺ ഗ്രൂപ്പിന് 28.5 ശതമാനവും ആദിത്യ ബിർള ഗ്രൂപ്പിന് 17.8 ശതമാനവും ഓഹരിയുണ്ട്. കുടിശിക തീർക്കാൻ ഓഹരികൾ സർക്കാരിനോ സർക്കാരിന്‍റെ അനുമതിയോടെ മറ്റേതെങ്കിലും കന്പനികൾക്കോ നൽകാമെന്നറിയിച്ച് മുൻ ചെയർമാൻ കുമാർ മംഗളം ബിർള കത്തു നൽകിയിരുന്നു. കന്പനി ഗുരുതര സാന്പത്തിക പ്രതിസന്ധിയിലാണ്. ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും രാജി തുടർക്കഥയാവുകയാണ്.